
വാഷിംഗ്ടൺ: ചന്ദ്രന് ശേഷം മനുഷ്യർ ഏറ്റവും കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തിയ ആകാശഗോളമാണ് ചൊവ്വ. ചുവന്ന ഗ്രഹമായ ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടി ആളില്ലാ പേടകങ്ങൾ ഇറങ്ങിയെങ്കിലും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമായിട്ടില്ല.
ചൊവ്വയുടെ സ്വഭാവം വ്യക്തമായി പഠിച്ച ശേഷമേ ഇങ്ങനെയൊരു ദൗത്യത്തിലേക്ക് ചുവടുവയ്ക്കാനാകൂ. ഇതിന്റെ ഭാഗമായി ഏറ്റവും ഒടുവിൽ പെർസിവിയറൻസ് എന്ന റോവറിനെ നാസ ചൊവ്വയിലേക്ക് അയച്ചിരുന്നു. ഇന്‍ജെന്യൂയിറ്റി എന്ന കുഞ്ഞൻ ഹെലികോപ്റ്ററും പെർസിവിയറൻസിനൊപ്പമുണ്ടായിരുന്നു.
ഇപ്പോഴിതാ ചൊവ്വയിലെ ജല സാന്നിദ്ധ്യത്തെ പറ്റി പഠിക്കാൻ ' മാഗി ' എന്ന ഭീമൻ വിമാനത്തിന്റെ ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് നാസ. പ്രാരംഭഘട്ടത്തിലുള്ള പദ്ധതിക്കായി നാസയുടെ ആദ്യ ഘട്ട ധനസഹായം അനുവദിച്ചിട്ടുണ്ട്.
മാഗി
പൂർണരൂപം - മാർസ് ഏരിയൽ ആൻഡ് ഗ്രൗണ്ട് ഗ്ലോബൽ ഇന്റലിജന്റ് എക്സ്പ്ലോറർ
സൗരോർജ്ജത്തിൽ പ്രവർത്തനം
ലംബമായി ലാൻഡിംഗ്, ടേക്ക് - ഓഫ് എന്നിവ ചെയ്യാനുള്ള രൂപകല്പന
ഒറ്റ ചാർജ്ജിൽ - 179 കിലോമീറ്റർ പറക്കും
ഒരു ചൊവ്വാ വർഷത്തിൽ ( ഭൂമിയിലെ 24 മാസം ) താണ്ടുന്ന ദൂരം - 16,000 കിലോമീറ്റർ
പറക്കുക ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 1,000 മീറ്റർ ഉയരത്തിൽ
ലക്ഷ്യം - ചൊവ്വയിലെ ജല, മീഥേൻ സാന്നിദ്ധ്യം, കാന്തികക്ഷേത്രം എന്നിവയുടെ പഠനം
മാഗിയുടെ വിക്ഷേപണം എന്നാകുമെന്ന് തീരുമാനിച്ചിട്ടില്ല
ഇന്‍ജെന്യൂയിറ്റി
മറ്റൊരു ഗ്രഹത്തിൽ നിയന്ത്രിത പറക്കൽ നടത്തിയ ആദ്യ വസ്തു
വിക്ഷേപണം - 2020 ജൂലായ് 30, ഫ്ലോറിഡയിലെ കേപ് കനാവെറൽ
ചൊവ്വയിലെ ആദ്യ പറക്കൽ - 2021 ഏപ്രിൽ 19
ഇതുവരെ 72 പറക്കൽ ( 17.163 കിലോമീറ്റർ ദൂരം )
കഴിഞ്ഞ ദിവസം പെർസിവിയറൻസ് റോവറും ഇൻജെന്യൂയിറ്റിയും തമ്മിലെ ബന്ധം നഷ്ടമായെങ്കിലും പുനഃസ്ഥാപിച്ചു