revathy

അയോദ്ധ്യരാമപ്രതിഷ്‌ഠാ ദിനം ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നെന്ന് നടി രേവതി. സന്തോഷത്താൽ മനസ് തുളുമ്പുകയാണെന്നും, ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേർത്തണക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ല എന്നത് ശ്രദ്ധേയമാണെന്ന് ഇൻസ്‌റ്റഗ്രാമിൽ രേവതി കുറിച്ചു.

രേവതിയുടെ വാക്കുകൾ-

''ജയ് ശ്രീറാം

ഇന്നലെ മറക്കാൻ കഴിയാത്ത ദിനമായിരുന്നു. ബാലനായ രാമന്റെ (രാംലല്ല) വശ്യമായ മുഖം കണ്ടപ്പോൾ ഇതിന് മുമ്പ് എന്റെയുള്ളിൽ ഇങ്ങനെയൊരു വികാരം അന്തർലീനമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. സന്തോഷത്താൽ മനസ് തുളുമ്പുകയാണ്. ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേർത്തണക്കുമ്പോഴും, മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. മതേതരത്വം എന്ന് പറയുമ്പോഴും നമ്മളിലെ വിശ്വാസങ്ങളെ നമ്മുടേത് മാത്രമായി സൂക്ഷിക്കാൻ കഴിയുന്നു. മറ്റുള്ളവരും ഇതുതന്നെയാണ് അനുവർത്തിക്കേണ്ടതും. സ്വഗൃഹത്തിലേക്കുള്ള ശ്രീരാമന്റെ വരവ് ഒരുപാട് പേരെ മാറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതാദ്യമായാണെങ്കിലും നമ്മൾ ഉറക്കെ പറഞ്ഞു, നമ്മൾ വിശ്വാസികളാണെന്ന്. ജയ് ശ്രീറാം''

പ്രാണപ്രതിഷ്ഠാദിനം അക്ഷരാർത്ഥത്തിൽ അയോദ്ധ്യ നിവാസികൾ ഭക്തി ലഹരിയിലായിരുന്നു. പടക്കം പൊട്ടിച്ചും, മധുരപലഹാരം വിതരണം ചെയ്തും, അന്നദാനം നടത്തിയും തങ്ങളുടെ രാമന്റെ വരവിനെ അവർ ആഘോഷമാക്കി. നഗരത്തിൽ സർക്കാർ ഒരുക്കിയിരുന്ന കലാപ്രകടനങ്ങൾക്കൊപ്പം ചുവടുവച്ചു. പ്രാണപ്രതിഷ്ഠാ സമയത്ത് തെരുവുകളിൽ ജയ് ശ്രീറാം വിളികൾ പ്രകമ്പനം കൊണ്ടു. രാംലല്ലയെ കണ്ടതും സ്‌ക്രീനുകൾക്കു മുന്നിൽ ഭക്തർ സാഷ്ടാംഗം വീണ് പ്രണമിക്കുന്നത് കാണാമായിരുന്നു. അത്രയധികമാണ് അയോദ്ധ്യയ്ക്ക് രാമനോടുള്ള പ്രേമം, ഭക്തി.

കടുത്ത നിയന്ത്രണങ്ങളായിരുന്നു അയോദ്ധ്യയിലെങ്ങും. വി.വി.ഐ.പി.കൾ കടന്നുപോകുന്ന വഴികളിൽ ജനക്കൂട്ടം മണിക്കൂറുകൾ ചെലവഴിച്ചു. പ്രമുഖർ കടന്നുപോകുമ്പോൾ ആർത്തുവിളിച്ചു. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. പ്രത്യേക പാസുള്ളവർക്ക് മാത്രമായിരുന്നു സഞ്ചാര അനുമതി.