
കുന്നംകുളം: മരത്തംകോട് സ്വദേശിയായ സെജീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെയും ഇയാളുടെ സഹായിയെയും എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണിമല കിഴക്കേക്കര വീട്ടിൽ രമേഷ്‌കുമാർ (40), ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മണിമല കൊക്കപ്പുഴ വീട്ടിൽ ജൂജിൻ (37) എന്നിവരെയാണ് എസ്.ഐ കെ.അനുദാസും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ നാലാം പ്രതിയായ രമേഷ്‌കുമാറാണ് വാളുപയോഗിച്ച് സെജീറിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. 14 കൊലപാതക ശ്രമവും, തട്ടിക്കൊണ്ടുപോകൽ, ലഹരി വസ്തുക്കളുടെ വിൽപ്പന ഉൾപ്പെടെ 40ൽ കൂടുതൽ ക്രിമിനൽ കേസിൽ പ്രതിയാണ് രമേഷ് കുമാർ. ഇയാളെ പിടികൂടുമ്പോൾ കത്തിയും നെഞ്ചയ്ക്കും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൈവശമുണ്ടായിരുന്നു. 2023 സെപ്തംബർ 15ാം തിയതി രാത്രി പത്തോടെയായിരുന്നു ആക്രമണം. പന്നിത്തടത്ത് ചിക്കൻ സെന്റർ നടത്തുന്ന സെജീർ കടയ്ക്ക് മുന്നിൽ സുഹൃത്തിനോടും കുടുംബത്തോടും സംസാരിച്ച് നിൽക്കുമ്പോൾ കാറിലെത്തിയ നാലംഗ സംഘം വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഒന്നും രണ്ടും മൂന്നും പ്രതികളായ എയ്യാൽ സ്വദേശി രാഹുൽ, കൈപ്പറമ്പ് സ്വദേശി സയ്യിദ് റഹ്മാൻ, വരന്തരപ്പിള്ളി സ്വദേശി പൂപ്പാറ സനോജ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലും സയ്യിദ് റഹ്മാനും സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് സെജീർ ചോദ്യം ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതാണ് ആക്രമണത്തിന് കാരണം. സെജീറിനെ കൊലപ്പെടുത്താൻ ക്രിമിനലായ രമേഷ് കുമാറിന് മറ്റ് പ്രതികൾ ക്വട്ടേഷൻ നൽകുകയായിരുന്നു. കൃത്യത്തിന് ശേഷം മൈസൂരിലേക്ക് കടന്ന പ്രതി പിന്നീട് കോട്ടയം മണിമലയിൽ ഒളിവിൽ കഴിയുകയായിരുന്നു. മണിമല പൊലീസിന്റെ സഹായത്തോടെ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് എരുമപ്പെട്ടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ സി.ശ്രീകുമാർ, എ.എസ്.ഐ എ.വി.സജീവ്, പൊലീസ് ഓഫീസർമാരായ കെ.ടി.അനിൽ, വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.