bear

കൽപറ്റ: വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ ഉടൻ മയക്കുവെടിവയ്ക്കും. തരുവണയിലെ തോട്ടത്തിന് മുകളിൽ ഡ്രോൺ പറത്തി കരടിയെ നിരീക്ഷിക്കുന്നുണ്ട്. കരടി തോട്ടത്തിൽ നിന്ന് വയലിലേക്ക് ഇറങ്ങിയാൽ ഉടൻ മയക്കുവെടി വയ്ക്കുമെന്നാണ് റിപ്പോർട്ട്. തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കരടി തോട്ടത്തിൽ പോയത്.

വെറ്റിനറി സംഘം നെൽപ്പാടത്ത് ഉണ്ട്. വയനാട് നോർത്ത്- സൗത്ത് ഡി എഫ് ഒമാരും കരിങ്ങായിൽ എത്തി. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നിൽക്കുന്നുണ്ട്. കരടിയെ തോട്ടത്തിൽ നിന്ന് വയലിലേക്ക് ഇറക്കാനുള്ള ശ്രമം തുടരുകയാണ്. വയലിലിറങ്ങിയാൽ ഉടൻ മയക്കുവെടി വയ്ക്കും. ഞായറാഴ്ച പുലർച്ചെയാണ് പയ്യള്ളി മേഖലയിൽ കരടി ഇറങ്ങിയത്. അവിടെ ഒരു വീടിന്റെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പിന്നാലെ വള്ളിയൂർക്കാവിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെൽപ്പാടത്തിലേക്ക് എത്തിയത്.