പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ആലുവയ്ക്ക് അടുത്ത് ചെങ്ങമനാട്ട്
തിരുവനന്തപുരം : കൊച്ചി ചെങ്ങമനാട് ദേശീയ പാതയ്ക്ക് സമീപം പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള രൂപരേഖ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ഇന്നലെ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ വേദിയിലാണ് രൂപരേഖ കെ.സി.എ മുഖ്യമന്ത്രിക്ക് കൈമാറിയത്. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) അനുമതി ലഭിച്ചതായി കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.
ഇന്റർ നാഷണൽ സ്റ്റേഡിയം ഉൾപ്പെടെ മൾട്ടി സ്പോർട്സ് സിറ്റി നിർമിക്കുകയാണ് ലക്ഷ്യമെന്ന് ജയേഷ് ജോർജ് വ്യക്തമാക്കി. 1500 കോടി രൂപയുടേതാണ് പദ്ധതിയെന്നാണ് പ്രാഥമിക വിവരം. ‘കൊച്ചി സ്പോർട്സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ സർക്കാരിനു സമർപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇടക്കൊച്ചിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ കെ.സി.എ ശ്രമിച്ചിരുന്നെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളിലും അഴിമതിക്കേസുകളിലും കുരുങ്ങി അത് നിലച്ചിരുന്നു. തുടർന്നാണ് ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമം തുടങ്ങിയത്. ഇതിനായി 60 ഏക്കറോളം ഭൂമി വാങ്ങാൻ ധാരണയായിരുന്നു. ഈ ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് ഉപയോഗിക്കാനായി തരംമാറ്റിക്കിട്ടുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുലഭിച്ചതോടെയാണ് കെ.സി.എ പദ്ധതി രൂപരേഖയുമായി മുന്നോട്ടുനീങ്ങിയത്.
നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്താണ് പുതിയ സ്പോർട്സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട്. ഇവിടെ 40 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ–സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോൺ, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്പോർട്സ് സിറ്റിയിലുണ്ടാകുക.
33 വർഷത്തേക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഏറ്റെടുക്കാനുള്ള പദ്ധതിയും കെ.സി.എ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.