annakutty

കുമളി: മക്കൾ ഉപേക്ഷിച്ച അമ്മ മരണപ്പെട്ട സംഭവത്തിൽ ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് വിവരം. ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ നിര്യാതയായ കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിലാണ് മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.

കുമളി പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. സജി കളക്ഷൻ ഏജന്റായാണ് ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് സൂചന.

മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുമളി എസ് ഐ ലിജോ. പി. മാണി അറിയിച്ചു. മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും നായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്‌കാരത്തിന് മുൻപ് കുമളി ബസ്റ്റാന്റിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.

പള്ളിയിലെ സംസ്‌കാര ചടങ്ങുകൾ തീരുംവരെ ജില്ലാ കളക്ടറും സബ് കളക്ടറും സന്നിഹിതരായിരുന്നു. കുമളി എസ് ഐ ലിജോ പി മാണിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. മകൻ ജനക്കൂട്ടത്തിന് പിന്നിൽ നിന്ന ശേഷം പൊതുജനങ്ങൾ അന്ത്യാജ്ഞലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി അവർക്കിടയിലൂടെ സ്വന്തം അമ്മക്ക് ആദരാജ്ഞലി അർപ്പിച്ചു. കേസിൽ നിന്ന് തടിയൂരാനാണ് സംസ്‌കാര ചടങ്ങിന് മകൻ എത്തിയതെന്നാണ് ജനസംസാരം. ഒന്നാം മൈലലിലെ സ്ഥലം വിറ്റതുക അമ്മ വീതം വച്ചതിലുള്ള പ്രതിഷേധമാണ് മകൻ പ്രകടിപ്പിച്ചതെന്ന് പറയുന്നു. അട്ടപ്പള്ളം കോളനിയിൽ തനിച്ചായിരുന്നു അന്നക്കുട്ടിയുടെ ജീവിതം.