idol

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയെ കൂടാതെ നിർമിച്ച ശ്രീരാമന്റെ മ​റ്റ് രണ്ട് വിഗ്രഹങ്ങൾ കൂടി വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്​റ്റ്. രണ്ട് വിഗ്രഹങ്ങളിൽ ഒന്നിന്റെ ചിത്രം പുറത്തുവന്നതോടുകൂടിയാണ് ക്ഷേത്രം അധികൃതർ അറിയിപ്പുമായി എത്തിയിരിക്കുന്നത്. രാജസ്ഥാൻ ശിൽപിയായ സത്യനാരയണനാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. വെളള നിറത്തിലുളള മാർബിളിലാണ് വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്.

സ്വർണത്തിൽ നിർമിച്ച അമ്പും വില്ലുമേന്തി നിൽക്കുന്ന രാംലല്ലയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിഗ്രഹത്തിന് പിറകിലായി ഭഗവാൻ മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളെ പ്രതിനിധീകരിക്കുന്ന മാർബിൾ രൂപങ്ങളും ഒരുക്കിയിട്ടുണ്ട്. വിഗ്രഹത്തിനാവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും മാർബിളിൽ തന്നെ കൊത്തിയെടുത്തിട്ടുണ്ടെന്ന പ്രത്യേകതയും ഉണ്ട്. ഇത് ശിൽപിയുടെ മനോഹരമായ കലാവിരുതെന്നാണ് ക്ഷേത്രം ട്രസ്റ്റ് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയുയെ വിഗ്രത്തിന്റെ ശിൽപി മൈസൂർ സ്വദേശിയായ അരുൺ യോഗിരാജാണ്. 2.5 ബില്ല്യൺ വർഷം പഴക്കമുളള കറുത്ത ഗ്രാനൈറ്റ് ഉപയോഗിച്ചാണ് അദ്ദേഹം വിഗ്രഹം തയ്യാറാക്കിയത്. 51 ഇഞ്ച് ഉയരമുളള രാംലല്ല ആയിരം വർഷത്തോളം യാതൊരു കേടുപാടുമില്ലാതെ നിലനിൽക്കുമെന്നും നാഷണൽ ഇൻസ്​റ്റി​റ്റിയൂട്ട് ഓഫ് റോക്ക് മെക്കാനിക്സിലെ ഉദ്യോഗസ്ഥനായ എച്ച് എസ് വെങ്കിടേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കാലാസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ വിഗ്രഹത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിലെ മൂന്നാമത്തെ പ്രതിഷ്ഠ നിർമിച്ചിരിക്കുന്നത് കർണാടക സ്വദേശിയായ ഗണേഷ് ഭട്ടാണ്.

ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച രാംലല്ലയുടെ കിരീടവും ആടയാഭരണങ്ങളും നിർമ്മിച്ചത് ശതകോടികൾ വിലവരുന്ന സ്വർണം, വജ്രം, മരതകം, മാണിക്യം എന്നിവ ഉപയോഗിച്ചാണ്. 18,567 വജ്രങ്ങളും 2,984 മാണിക്യങ്ങളും, 615 മരതകവും 439 അൺകട്ട് വജ്രങ്ങളും വിഗ്രഹത്തിലുണ്ട്. ആകെ 15 കിലോയിലേറെ സ്വർണമുണ്ട്. 1.7 കിലോ സ്വർണം കൊണ്ടാണ് കിരീടം തീർത്തത്.ആഭരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചത് ലഖ്‌നൗ ഹർസഹൈമൽ ഷിയാംലാൽ ജുവലേഴ്സാണ്. ആഭരണങ്ങൾ ഒരുക്കുന്നതിന് രാമായണം ടിവി സീരിയൽ പ്രചോദനമായെന്ന് ജുവലറി ഉടമ അങ്കുർ ആനന്ദ് പറഞ്ഞു.