
കൊൽക്കത്ത: ബി.ജെ.പിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ ഭിന്നത തുടരുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെ സമാന നിലപാടുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി. പഞ്ചാബിലെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്‌മി പാർട്ടി അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന മമത പറഞ്ഞതിന് പിന്നാലെയാണ് ആംആദ്‌മിയുടെ പ്രഖ്യാപനവും പുറത്തുവന്നത്.
കോൺഗ്രസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ബംഗാളിൽ ഞങ്ങൾ ഒറ്റയ്‌ക്ക് മത്സരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം പരിഗണിക്കുകയുള്ളു എന്നാണ് മമത ബാനർജി നേരത്തെ പറഞ്ഞത് . തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല. രാഹുലിന്‍റെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗം തന്നെയാണെന്നും മമത ബാനര്‍ജി പറഞ്ഞു.