telangana

സംഗറെഡ്ഡി (തെലങ്കാന): കാവി പതാകയെ അപമാനിക്കുന്ന റീൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തെന്നാരോപിച്ച് മുസ്ലീം യുവാവിനെ മർദ്ദിച്ചവശനാക്കിയശേഷം നഗ്നനാക്കി നടത്തിച്ചു. ഇയാളുടെ സ്വകാര്യ ഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.

ഓം ചിഹ്നം ആലേഖനം ചെയ്ത കാവിനിറത്തിലുള്ള പതാകയെ തന്റെ പാന്റിനുള്ളിൽ അപമാനകരമായി തിരുകുന്ന റീലാണ് യുവാവ് പോസ്റ്റുചെയ്തത്. ചിരിച്ചുകൊണ്ടാണ് ഇത് ചെയ്തത്. റീൽ കണ്ടതോടെ കലിപൂണ്ട ഗ്രാമവാസികൾ യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് അവശനായ ഇയാളെ നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് സ്വകാര്യ ഭാഗങ്ങളിൽ തീയിടാൻ ശ്രമിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. നഗ്നനാക്കി നടത്തുന്നതിനിടെ യുവാവിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാനും ജനക്കൂട്ടം ശ്രമിച്ചു.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമവാസികൾ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. തന്നെ ക്രൂരമായി ആക്രമിച്ചതിന് ഗ്രാമവാസികൾക്കെതിരെ യുവാവും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. പുറത്തുവന്ന വീഡിയോയിൽ നിന്ന് യുവാവിനെ മർദ്ദിക്കുവരെക്കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്.