
കൊൽക്കത്ത: കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിലെത്തി. എന്നാൽ, വളരെ കുറച്ച് സമയം മാത്രമായിരിക്കും യാത്ര ബംഗാളിലൂടെ കടന്നുപോയത്. വളരെ വേഗത്തിലാണ് ബംഗാളിന്റെ കിഴക്കൻ ജില്ലകളിലൂടെ യാത്ര അടുത്ത സംസ്ഥാനമായ ബീഹാറിലേക്ക് കടന്നുപോയത്. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ മാൾഡയും മുർഷിദാബാദും സന്ദർശിക്കുന്നതിനായി ബംഗാളിലേക്ക് അടുത്തയാഴ്ച യാത്ര വീണ്ടും പ്രവേശിക്കുമെന്നാണ് വിവരം.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാവില്ലെന്ന് മമത തുറന്നടിച്ചിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ഇന്ത്യ മുന്നണിയുമായി സീറ്റ് പങ്കിടണമോ എന്ന കാര്യം ഫലം വന്ന ശേഷം തീരുമാനിക്കുമെന്നും അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താലാണോ ബംഗാളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് യാത്ര കടന്നുപോയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുലിന്റെ യാത്ര ഇന്ന് പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന കാര്യം മമതയെ അറിയിച്ചിരുന്നില്ല. സാമാന്യ മര്യാദയുടെ പേരിലെങ്കിലും യാത്ര തന്നെ അറിയിക്കേണ്ടതായിരുന്നുവെന്നും മമത പ്രതികരിച്ചിരുന്നു. മമതയുടെ പാർട്ടിയുമായി സഖ്യം തുടരുമെന്നും ചെറിയ തർക്കങ്ങൾ പരിഹരിക്കുമെന്നും എ.ഐ.സി.സി നേതാക്കളായ ജയറാം രമേശും കെ.സി.വേണുഗോപാലും പ്രതികരിച്ചു. മമതയുമായി നല്ല ബന്ധമാണെന്നും സീറ്റ് ചർച്ച തുടരുകയാണെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന്റെ ഇടപെടൽ ചർച്ചകളിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് മമത തുറന്നടിച്ചു. സംസ്ഥാന കോൺഗ്രസ് നേതാവും ലോക്‌സഭാ നേതാവുമായ അധീർ രഞ്ജൻ ചൗധരി മമതയെ അവസരവാദിയെന്ന് വിളിച്ചതും പ്രകോപനമായി. കോൺഗ്രസ് സീറ്റിനായി കെഞ്ചില്ലെന്നും തൃണമൂൽ സഹായമില്ലാതെ ജയിക്കുമെന്നും അധീർ പറഞ്ഞു.
അസമിലെ യാത്ര അവസാനിപ്പിച്ചാണ് ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിച്ചത്. മമതയില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) ഇന്ത്യ മുന്നണിയുടെ 'ശക്തമായ സ്തംഭം' എന്നുമാണ് പാർട്ടി വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ "ഇന്ത്യ" സഖ്യത്തിന് കനത്ത തിരിച്ചടിയായിരുന്നു മമതയുടെ പ്രഖ്യാപനം.