മലപ്പുറം: മൊറയൂർ വി.എച്ച്.എം ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തിൽ നാല് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. പ്രധാനാദ്ധ്യാപകൻ ഡി.ശ്രീകാന്ത്, കായികാദ്ധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവർക്കെതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടിയെടുത്തത്. സ്‌കൂളിൽ നിന്ന് രാത്രിയിൽ അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു. തുടർന്ന് ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്തും മറിച്ചുവിൽപ്പനയും സ്ഥിരീകരിച്ചു.

ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധനയും നടത്തി. കൊണ്ടോട്ടിയിലെ കടയിലേക്കാണ് അരി കടത്തിയത്. നടപടി ആവശ്യപ്പെട്ട് മൊറയൂർ പഞ്ചായത്തംഗം കെ.അസൈനാർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിച്ചു. അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി.രമേശൻ അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നും സ്കൂളിലെ ഭക്ഷ്യവസ്തുക്കളുടെ കണക്ക് കൃത്യമാണെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.