pic

വാഷിംഗ്ടൺ : നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള അലബാമ സംസ്ഥാനത്തിന്റെ തീരുമാനത്തിന് യു.എസ് സുപ്രീംകോടതിയുടെ അനുമതി. കൊലക്കേസ് പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്ത് എന്ന 58കാരന്റെ വധശിക്ഷയാണ് നൈട്രജൻ നൽകി ഇന്ന് നടപ്പാക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കുന്നത്.

ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 5.30 വരെയാണ് വധശിക്ഷ നടപ്പാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. സ്മിത്തിനെ പ്രത്യേക തരം മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കും. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങും. നൈട്രജൻ നൽകിയുള്ള വധശിക്ഷയ്ക്കെതിരെ സ്മിത്ത് മുമ്പ് നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. അവസാന നിമിഷം നൽകിയ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

അതേ സമയം, നൈട്രജൻ വാതക വധശിക്ഷ ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് കാട്ടി മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവിൽ, യു.എസിൽ അലബാമ, മിസിസിപ്പി, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നൈട്രജൻ വഴിയുള്ള വധശിക്ഷയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്.

എന്നാൽ ആദ്യമായാണ് ഈ രീതി പ്രയോഗിക്കാൻ ഒരുങ്ങുന്നത്. 2022 നവംബറിൽ വിഷം കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെയാണ് നൈട്രജൻ തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്.