
മഞ്ചേരി: എൻ.ഡി.പി.എസ് കോടതിക്ക് സമീപം കഞ്ചാവ് വിൽപ്പനയ്ക്കെത്തിയയാൾ എക്‌സൈസ് പിടിയിൽ.
നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ ഹംസയെയാണ് (40) എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും ചേർന്ന് കോടതിപ്പടിക്ക് സമീപത്തുനിന്നും പിടികൂടിയത്. 6.630 കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിവരികയായിരുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാറില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.ടി. ഷിജു, ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ഇ. അഖിൽ ദാസ്, വി. സച്ചിൻ ദാസ്, സുനീർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.പി. ധന്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.