
തിരുവനന്തപുരം: കേരളത്തിലെ കായികരംഗത്തിന് പുത്തനുണർവും ദിശാബോധവും നൽകി കൊണ്ട് നാല് ദിവസമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സമാപനമായി. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാനം സംഘടിപ്പിക്കുന്ന കായിക ഉച്ചകോടിയിൽ കായിക സാമ്പത്തിക വ്യവസ്ഥയിലൂന്നിയുള്ള നിരവധി സെഷനുകൾ സംഘടിപ്പിച്ചു. 25 പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ ഉച്ചകോടിക്കായി എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ് എന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊർജ്ജം പകരുന്ന വലിയ പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ കേരളത്തിൽ വരാനിരിക്കുന്നത്. കാലവിളംബം ഇല്ലാതെ 100 ദിവസത്തിനുള്ളിൽ തന്നെ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പ് നടപ്പിലാക്കുക എന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 2281 മുഴുവൻ സമയ പ്രതിനിധികൾ പങ്കെടുത്തു. 8 രാജ്യങ്ങളിൽ നിന്നുള്ള 13 വിദേശ അതിഥികളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 35 കായിക വിദഗ്ധരും പങ്കെടുത്തു. 47 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മിറ്റിൽ അവതരിപ്പിച്ചത്. ഇതിൽ മികച്ച പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പുസ്തകരൂപത്തിലും ഇ ടെക്സ്റ്റുകളായും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിക്കും. ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്റ്റാർട്ടപ്പ് പിച്ചിൽ 18 സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. 41 കായിക അസോസിയേഷനുകൾ അവരുടെ മാസ്റ്റർപ്ലാനുകൾ അവതരിപ്പിച്ചു. 14 ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ തയ്യാറാക്കിയ മാസ്റ്റർപ്ലാനുകളും സമ്മിറ്റിൽ അവതരിപ്പിച്ചു. 632 മൈക്രോ സമ്മിറ്റുകളും, 14 ജില്ലാ സമ്മിറ്റുകളും അന്താരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാക്കി. 100 ൽ അധികം വൺ ടു വൺ ബിസിനസ് മീറ്റപ്പുകൾ സമ്മിറ്റിൽ നടന്നു. 55 കമ്പനികൾ സ്‌പോർട്‌സ് എക്‌സിബിഷനിൽ പങ്കെടുത്തു.
ഇ സ്‌പോർട്‌സ് രംഗത്തെ അന്തർദേശിയ കമ്പനികളുടെ പ്രദർശനം മികച്ച ബിസിനസ് അവസരം തുറക്കുന്നതിന് വഴി തെളിച്ചു.കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്‌പോർട്‌സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി കേരള ഫുട്‌ബോൾ അസോസിയേഷനുമായി ചേർന്ന് 8 അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയങ്ങളും നാല് ഫുട്‌ബോൾ അക്കാഡമികളും സ്ഥാപിക്കുന്നതിന് 800 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് മീരാനും സ്‌കോർലൈൻ സ്‌പോർട്‌സും ചേർന്ന് വാഗ്ദാനം ചെയ്തു.