
തിരുവനന്തപുരം: സി.പി.എം നേതാവ് ജി.സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുവായ അവസ്ഥയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു . സുധാകരന്റെ തുറന്നു പറച്ചിൽ ഈ സർക്കാർ എത്രത്തോളം ജിർണ്ണിച്ചുവെന്ന് തെളിയിക്കുന്നതാണ്.കേരളം പൂർണ്ണമായും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിപ്പോയതായി ഒരു കമ്യൂണിസ്റ്റ് നേതാവിന് തന്നെ തുറന്ന് പറയേണ്ട അവസ്ഥ പരിതാപകരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളെ കവച്ചുവയ്ക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ അഴിമതികൾ. ഇപ്പോൾ സർക്കാർ പണം മാത്രമല്ല ഇവർ കൈയിട്ട് വാരുന്നത്. കണക്കില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്ും സർക്കാർ പരിപാടികൾക്ക് പണം പിരിക്കുന്നു. ഇതിനൊന്നും ഒരു കണക്കുമില്ല. സർക്കാരിന്റെ ലേബലിൽ നടക്കുന്ന പരിപാടികളിലെല്ലാം കോടിക്കണക്കിന് രൂപ സ്പോൺസർഷിപ്പ് വഴി പിരിക്കുന്നു. പരിപാടികൾ നടത്തുന്നത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ്. ഇതുവഴി പലരുടെയും കൈകളിൽ എത്തുന്നത് കോടികളാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഊരുചുറ്റലിന് എത്ര കോടി പിരിച്ചു എന്നതിന്റെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിന്റെ മറപിടിച്ചാണ് ഇപ്പോൾ നടക്കുന്ന പരിപാടികളുടെ പണപ്പിരിവ് മാമാങ്കം. ഇക്കാര്യങ്ങളിൽ ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ ഉന്നതതല അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.