fd

കൊച്ചി: വിപണിയിൽ പണലഭ്യത കുത്തനെ കുറഞ്ഞതോടെ ഉപഭോക്താക്കളിൽ നിന്നും സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ബാങ്കുകൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നു. സാമ്പത്തിക മേഖലയിലെ ഉണർവ് മൂലം വായ്പാ ആവശ്യങ്ങൾ പരിഹരിക്കാൻ പണമില്ലാത്ത സാഹചര്യത്തിലാണ് മികച്ച പലിശ ഉറപ്പുനൽകി കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കാൻ ബാങ്കുകൾ മത്സരം ശക്തമാക്കിയത്.

നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാൻ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പ്രധാന ആകർഷണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ പൊതു, സ്വകാര്യ ബാങ്കുകൾ വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് നിലവിൽഎട്ടര ശതമാനം വരെ പലിശ ചില ബാങ്കുകൾ നൽകുന്നുണ്ട്.