
കൊച്ചി: വാട്സ്ആപ്പിൽ പ്രത്യേക ഗ്രൂപ്പ് തുടങ്ങി, അതിലൂടെ 'ചൗ മിഠായി' എന്ന പ്രത്യേകതരം കോഡിൽ വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ വില്പന നടത്തിയിരുന്ന സംഘത്തിലെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. തിരുവാണിയൂർ വെണ്ണിക്കുളം വലിയപറമ്പൽ വീട്ടിൽ വി.എഫ്. ഫ്രെഡി (28), തോപ്പുംപടി മങ്ങാട്ടുപറമ്പിൽ വീട്ടിൽ അഖിൽ മോഹനൻ (24) എന്നിവരാണ് സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 110 നൈട്രോസൈപാം ഗുളികകൾ പിടിച്ചെടുത്തു.
അടിപിടി, ഭവനഭേദനം, മാരകായുധങ്ങൾ കൈവശംവയ്ക്കൽ, മയക്ക് മരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
കൊച്ചി കാക്കനാട് കേന്ദ്രമാക്കി മയക്കുമരുന്ന് ഗുളികകൾ വില്ക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീമിന് ലഭിച്ചിരുന്നു. മാമല റേഞ്ച് എക്‌സൈസുമായി ചേർന്ന് ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുക്കൾ നിരീക്ഷിച്ചതിനെത്തുടർന്ന് ഇന്ന് പുത്തൻകുരിശിൽ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിക്ക് സമീപം ആവശ്യക്കാരെ കാത്ത് ഇരുക്ര വാഹനത്തിൽ ഇരിക്കുകയായിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു. മാരകലഹരിയിൽ ആയിരുന്ന പ്രതികളെ ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തത്.
മാമല റേഞ്ച് ഇൻസ്‌പെക്ടർ വി. കലാധരൻ, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി. പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, മാമല റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സാബു വർഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, സി.ഇ.ഒമാരായ അനിൽകുമാർ എം.എൻ, ഫെബിൻ എൽദോസ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഒന്നിന് 4 രൂപ, വില്ക്കുന്നത് 100ന്
വെറും 4 രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് വിറ്റിരുന്നത്. ഗുളികകൾ സേലത്ത് നിന്ന് കടത്തി കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും അധികം നൈട്രോസെപാം ഗുളികകൾ പിടിച്ചെടുക്കുന്നത്. ഹോസ്റ്റൽ അന്തേവാസികളും യുവതിയുവാക്കളുമാണ് ഇവരുടെ ഇടപാടുകാർ.
...................................
സംഘത്തിലുൾപ്പെട്ടവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ വരുദിവസങ്ങളിൽ ഉണ്ടാകും. മയക്കുമരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.
ടി.എൻ.സുധീർ. അസി. കമ്മിഷണർ
എൻഫോഴ്‌സ്‌മെന്റ്