attack

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് ആസിഡ് പോലുള്ള രാസപദാർത്ഥം ഒഴിച്ച് ആക്രമണം നടത്തിയ 16കാരൻ പിടിയിൽ. ഡൽഹി ബുരാരി പ്രദേശത്താണ് സംഭവം. മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

ഈ മാസം 24നാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഉച്ച കഴിഞ്ഞ് പ്രദേശത്തെ ശാസ്ത്രി പാർക്കിന് സമീപമുള്ള സ്കൂളിൽ നിന്ന് ബന്ധുവിന്റെ 10 വയസുള്ള കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോകവെയാണ് ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ കണ്ണിലും കഴുത്തിലും മൂക്കിലും പൊള്ളലും ചൊറിച്ചിലും അനുഭവപ്പെട്ടു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുമായി ആർക്കും വ്യക്തിവൈരാഗ്യമില്ല എന്ന് കണ്ടെത്തി. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറ ഇല്ലാതിരുന്നതും പൊലീസിനെ വലച്ചുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനോജ് കുമാർ മീണ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൺകുട്ടി ഓടുന്നതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ട്രാക്ക് സ്യൂട്ടും ഷൂസും സ്പോർട്‌സ് ഷൂസും ബാഗും കുട്ടി ധരിച്ചിരുന്നു. വെള്ള നിറത്തിലുള്ള തൂവാല മാസ്ക് പോലെ മുഖത്ത് കെട്ടിവച്ചിരുന്നു. തുടർന്ന് സമീപവാസികളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ 16കാരൻ കുറ്റം സമ്മതിച്ചു. കാമുകിയുമായി പിണങ്ങിയതിന്റെ പേരിലാണ് പ്രതി മറ്റ് പെൺകുട്ടികളെ ആക്രമിക്കാൻ തുടങ്ങിയതെന്നും വ്യക്തമായി. പെൺകുട്ടികളെ ഇഷ്ടമല്ലാത്തതിനാലാണ് അവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നും കുട്ടി സമ്മതിച്ചു. ആക്രമണത്തിനായി ഉപയോഗിച്ച കാസ്റ്റിക് പൗഡർ ലായിനി, ചെറിയ കുപ്പി, വസ്ത്രങ്ങൾ, ബാഗ്, തൂവാല എന്നിവയും പൊലീസ് കണ്ടെടുത്തു.

ഐപിസി 326 (ബി), 341 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ദിവസങ്ങളോളം നടത്തിയ അന്വേ,ണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.