p-g-manu

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പി.ജി. മനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മനു പത്തുദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണം. അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പി.ജി. മനു സുപ്രീംകോടതിയെ സമീപിച്ചത്.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർക്കെതിരായ കേസ്. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായി മൊഴിയുണ്ട്. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴിൽരംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമാണ് അഡ്വ. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. റൂറൽ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു ഹെെക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.