cm

തിരുവനന്തപുരം: കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്പോര്. അടുത്ത മാസം ഒമ്പതിലെ നിയമസഭാസമ്മേളനം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചാണ് ഇരുവരും തമ്മിൽ തർക്കമായത്. കെപിസിസിയുടെ നേതൃത്വത്തിൽ 'സമരാഗ്നി' എന്ന പേരിൽ പ്രചാരണ ജാഥ ഒമ്പതിന് സംഘടിപ്പിക്കുന്നതിനാൽ ആ ദിവസത്തെ നിയമസഭാസമ്മേളനം മാറ്റിവയ്ക്കാൻ മുൻപ് തന്നെ വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.ഇങ്ങനെയുളള പ്രധാനപ്പെട്ട പരിപാടികൾ നടത്തുമ്പോൾ സഭാ പരിപാടികൾ മാറ്റിവയ്ക്കുന്ന കീഴവഴക്കമുണ്ടെന്നും സർക്കാർ ഇങ്ങനെയുളള കാര്യങ്ങൾക്കൊന്നിനും സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്, ‘നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് പിണറായി വിജയനും മറുപടി നൽകി. ഇതോടെ വിഡി സതീശനും തക്ക മറുപടി കൊടുത്തു. ‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇരുവരുടെയും പ്രതികരണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചു. അടുത്ത മാസം പതിനഞ്ചോടുകൂടി സമ്മേളനം അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം. മുൻപ് മാർച്ച് 20 വരെ നിയമസഭാസമ്മേളനം നടത്താനായി നിശ്ചയിച്ചിരുന്നത്.ബഡ്ജറ്റ് അടുത്ത മാസം അഞ്ചിനാണ് അവതരിപ്പിക്കുന്നത്.