
കണ്ണൂർ : അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു. കണ്ണൂൂരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. യൂണിഫോം സിവിൽ കോഡ് വന്നിരിക്കും. കെ റെയിൽ വരും കേട്ടോ എന്ന പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡ് മൂന്ന് സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിലെ അധമ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ട്.. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സർക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു എം.എ.ൽഎ പോലും ഇല്ലാത്ത കേരളത്തിൽ മാത്രം കോടികളാണ് എൻ.ഡി.എ സർക്കാർ അനുവദിച്ചത്. പി,എം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടിൽ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.
സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, എസ്.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ വി.വി. രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, കെ.ശ്രീകാന്ത്, കണ്ണൂർ ജില്ലാപ്രസിഡന്റ് എൻ.ഹരിദാസ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗങ്ങളായ എ.ദാമോദരൻ, പി.കെ വേലായുധൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബി.ജെ.പി ജില്ലാ ജന.സെക്രട്ടറിമാരായ ബിജു എലക്കുഴി, എം. ആർ. സുരേഷ് എന്നിവർ സംസാരിച്ചു.