
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തെ വിമർശിച്ച കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയെ പരോക്ഷമായി വിമർശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയപ്പോൾ ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണാങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും റിയാസ് പറഞ്ഞു. നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവന്‍ മുഗളിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുടവന്‍മുഗള്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചില താത്പര്യമുള്ളവർക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്നും മാർച്ച് 31ഓടെ റോഡുകൾ പൂർത്തിയാകുമെന്നും റിയാസ് കൂട്ടിച്ചേർത്തു.കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത്ത് വകുപ്പിനാണ്. പണി നടക്കുന്നതിലാണ് ഗതാഗത പ്രശ്നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായി. പലവട്ട തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരൻ പ്രവർത്തിച്ചത്. കരാർ വീതിച്ച് നൽകിയില്ലെങ്കിൽ പണി പൂർ്തിയാകില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ എല്ലാവരും ചേർന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാദ്ധ്യമങ്ങൾ ഉന്നയിക്കുന്നു. കരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്ക് പൊള്ളിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ പ്രയാസങ്ങൾ ഉണ്ടെന്നും റിയാസ് പറഞ്ഞു. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസന പദ്ധതികളുടെ പേരിൽ വർഷങ്ങളായി തലസ്ഥാന വാസികളെ തടവിലാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നു. ചില പദ്ധതികൾ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപളളി സു പറഞ്ഞിരുന്നു.