rahul-gandhi

കൊല്‍ക്കത്ത: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബംഗാളിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് മാള്‍ഡയിലെ ഗസ്റ്റ് ഹൗസില്‍ പ്രവേശനമില്ല. ബുധനാഴ്ച ഗസ്റ്റ്ഹൗസിലെത്തി ഉച്ചഭക്ഷണം കഴിക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചത്. അനുമതി തേടി കോണ്‍ഗ്രസ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇത് തള്ളി.

ബംഗാളില്‍ എത്തിയ ശേഷം അവിടെ നിന്ന് ബിഹാറിലാണ് ന്യായ് യാത്ര ഇപ്പോഴുള്ളത്. തന്നെ അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ബംഗാളിലെത്തിയപ്പോള്‍ നേരിട്ട് കാണാന്‍ മമത ബാനര്‍ജി കൂട്ടാക്കിയിരുന്നില്ല. ബിഹാറില്‍ നിന്ന് മാള്‍ഡ വഴിയാണ് യാത്ര വീണ്ടും പശ്ചിമബംഗാളില്‍ പ്രവേശിക്കുന്നത്.

ജില്ലയില്‍ അന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി എത്തുന്നതിനാല്‍ രാഹുലിന് പ്രവേശിക്കാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാല്‍ അനുമതി നിഷേധിച്ച സംഭവത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.

ഇന്ത്യ മുന്നണിയുടെ ഭാഗമായി ദേശീയതലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും സംസ്ഥാനതലത്തില്‍ ഒരു സഖ്യവുമില്ലെന്നും മമത നേരത്തെ വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മില്‍ ഉടക്കിയത്. സംസ്ഥാനത്ത് എല്ലാ സീറ്റിലും ത്രിണമൂല്‍ തന്നെ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.

അതേസമയം മമത ബാനര്‍ജിയുമായി അടുത്ത ബന്ധമാണുള്ളതെന്നും വിമര്‍ശനം പരസ്പരം ഉന്നയിക്കുന്നത് സ്വാഭാവികം മാത്രമാണെന്നുമാണ് മമത അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് തൊട്ടുമുമ്പത്തെ ദിവസം അസമില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴും രാഹുല്‍ പ്രതികരിച്ചിരുന്നത്.