death

ന്യൂഡൽഹി: പ്രകൃതിവിരുദ്ധ ലൈംഗികത നിരസിച്ച ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഇരുപതുകാരൻ അറസ്​റ്റിൽ. ഉത്തർപ്രദേശിലെ ജാലോൺ ജില്ലയിലെ രുദ്രപുര സ്വദേശിയായ പ്രമോദ് കുമാർ ശുക്ലയെ ദാരുണമായി കൊലപ്പെടുത്തിയ സുഹൃത്തായ രാജേഷാണ് അറസ്റ്റിലായത്. ഈ മാസം 17ന് നടന്ന കൊലപാതകത്തിന്റെ വിശദവിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ന്യൂഡൽഹിയിലെ ഖോയാ മാണ്ഡിയിലെ രാകേഷ് തോമർ എന്ന വ്യവസായിയുടെ കടയിലാണ് പ്രമോദ് കുമാർ ജോലി ചെയ്തിരുന്നത്. കടയ്ക്കടുത്തുളള ഒരു വാടക മുറിയിലായിരുന്നു പ്രമോദിന്റെ താമസം. ബീഹാറിൽ നിന്നും ന്യൂഡൽഹിയിലേക്ക് ജോലി അന്വേഷിച്ചെത്തിയ രാജേഷ് പ്രമോദിന്റെ മുറിയിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരെയും കാണാനില്ലെന്ന് അയൽവാസികൾ പറഞ്ഞതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതിനിടെയാണ് മോറി ഗേ​റ്റിന് സമീപത്തുളള ഡിഡിഎ പാർക്കിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനകൾക്കൊടുവിലാണ് മൃതദേഹം പ്രമോദിന്റേതാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും മുഖം പൂർണമായും തല്ലിച്ചതച്ച നിലയിലായിരുന്നുവെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രമോദിന്റെ മുഖത്തും ശരീരത്തുമായി ആഴത്തിലുളള മുറിവുകൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

പ്രമോദിന്റെ ഫോണിലേക്ക് വന്ന കോളുകളുടെയും മോറി ഗേറ്റിന് സമീപത്തായുളള അൻപതോളം സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടർന്നത്. ഒരു നമ്പറിൽ നിന്നും നിരന്തരമായി പ്രമോദിന്റെ ഫോണിലേക്ക് കോൾ വന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രമോദിനെ വിളിച്ചത് രാജേഷാണെന്ന് സ്ഥിരീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ലൈംഗികബന്ധത്തിലേർപ്പെടാൻ പലപ്പോഴായി പ്രതി പ്രമോദിനെ നിർബന്ധിച്ചിരുന്നു. എന്നാൽ പ്രമോദ് വിസമ്മതിച്ചതോടെ രാജേഷ് വഴക്കിട്ട് വാടകമുറിയിൽ നിന്നും താമസം മാറുകയായിരുന്നു. തുടർന്ന് രാജേഷ് ഈ മാസം 17ന് പ്രമോദിനെ ഫോണിൽ ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കാനായി ഡിഡിഎ പാർക്കിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. ഇരുവരും വീണ്ടും സൗഹൃദത്തിലാവുകയും പാർക്കിൽ വച്ച് ബീയർ കുടിക്കുകയും ചെയ്തിരുന്നു. അതിനിടെ വീണ്ടും ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും തുടർന്നുണ്ടായ തർക്കത്തിലാണ് കൊല നടന്നതെന്നും രാജേഷിനെ ചോദ്യം ചെയ്തതിലൂടെ പൊലീസ് സ്ഥിരീകരിച്ചു.