
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് നൽകാൻ ധാരണയായി. ഇനിമുതൽ ഗവർണറുടെ വാഹനത്തിന് മുൻപിലും പിന്നിലുമായി സിആർപിഎഫ് സേനയുടെ വാഹനമായിരിക്കും അകമ്പടിയായി സഞ്ചരിക്കുന്നത്. ഇന്ന് നടന്ന സുരക്ഷാ അവലോകന യോഗത്തിലേതാണ് തീരുമാനം. പൊലീസിന്റെ പൈലറ്റ് വാഹനവും ലോക്കൽ പൊലീസിന്റെ വാഹനവും വാഹനവ്യൂഹത്തിലുണ്ടാകും.
നിലവിൽ കേരള പൊലീസിന്റെ കമാൻഡോ വിഭാഗമാണ് ഗവർണറുടെ വാഹനത്തിനൊപ്പം പോകുന്നത്. ഇസഡ് പ്ലസ് കാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.അതേസമയം, ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുന്നതുമെല്ലാം പൊലീസിന്റെ ചുമതലയാണ്.
രാജ് ഭവനിലെ മുൻഗേറ്റിന്റെ സുരക്ഷ പൊലീസിനും അകത്തെ സുരക്ഷ സിആർപിഎഫിനുമായിരിക്കും. നാളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തും. തുടർന്ന് സർക്കാർ ഗവർണറുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ഉത്തരവായി പുറത്തിറക്കും.