p

വത്തിക്കാൻ സിറ്റി: സ്വവർഗ വിവാഹത്തെ ആശീർവദിക്കാനുള്ള നിലപാടിൽ വിശദീകരണവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നും അവിടെ നിന്നുള്ള എതിർപ്പ് മനസിലാക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി. സ്വവർഗ ദമ്പതികൾക്ക് ആശീർവാദം അനുവദിക്കാനുള്ള തന്റെ തീരുമാനത്തെ ഇന്ന് വിമർശിക്കുന്നവർ പിന്നീടത് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വവർഗ വിവാഹത്തെ ആശീർവദിക്കാൻ നേരത്തെ മാർപ്പാപ്പ അനുമതി നൽകിയിരുന്നു. എന്നാൽ ആഫ്രിക്കൻ സഭകളിൽ നിന്നടക്കം ഇതിനെതിരെ കടുത്ത എതിർപ്പ് വന്ന സാഹചര്യത്തിലാണ് വിശദീകരണം. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നാണ് മാർപ്പാപ്പ പറഞ്ഞത്. സ്വവർഗ ലൈംഗികത ആഫ്രിക്കൻ സംസ്കാരത്തിൽ നിഷിദ്ധമാണ്. ഇപ്പോൾ തന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭാവിയിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് തിങ്കളാഴ്ച്ച ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ പറഞ്ഞത്.

ആഫ്രിക്കയിലെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ ദി സിംപോസിയം ഓഫ് എപിസ്കോപ്പൽ കോൺഫ്രൻസ് ഓഫ് ആഫ്രിക്ക ആന്റ് മഡഗാസ്കർ ആണ് സ്വവർഗ വിവാഹത്തെ ആശീർവദിക്കുന്നതിനോട് എതിർപ്പ് അറിയിച്ചത്. അത്തരം ആശീർവാദം അനുചിതമാണെന്നാണ് ബിഷപ്പുമാർ പറയുന്നത്. ആഫ്രിക്കൻ കമ്മ്യൂണിറ്റികളുടെ സാംസ്കാരിക ധാർമ്മികതയ്ക്ക് ഇത് വിരുദ്ധമാണെന്നും കൂടാതെ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അവർ കൂട്ടിചേർത്തു.

ഉഗാണ്ട പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വവർഗ ലൈംഗിക ബന്ധത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് വിധിക്കുന്നത്. അതേസമയം ഫ്രാൻസ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ബിഷപ്പുമാർ സ്വവർഗ വിവാഹത്തെ ആശീർവദിക്കാമെന്ന തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി.

സ്വവർഗ ദമ്പതികൾക്ക് കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീർവാദം നൽകാനാണ് മാർപ്പാപ്പ അനുമതി നൽകിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനില്‍ക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാർമിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കർദിനാൾമാർക്ക് മാർപ്പാപ്പ എഴുതിയ കത്തിന്റെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്.