pm

ഇസ്ലാമാബാദ്: ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ് വിധിച്ച് പാക് കോടതി. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ വിധിച്ചു.

രഹസ്യ സ്വഭാവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ശിക്ഷ. ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ) അദ്ധ്യക്ഷൻ കൂടിയായ​ ഇമ്രാന് ശിക്ഷ ലഭിക്കുന്നത്.

യു.എസ് എംബസി അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ വെളിപ്പെടുത്തിയെന്നാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണരൂപമുണ്ട്. തന്റെ സർക്കാരിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇമ്രാൻ രഹസ്യ സ്വഭാവമുള്ള രേഖകൾ വെളിപ്പെടുത്തിയത്.

ഇത് കള്ളക്കേസാണെന്നാണ് പി.ടി.ഐയുടെ വാദം. വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ശിക്ഷിക്കപ്പെട്ടിരുന്നു. നിലവിൽ അഡിയാല ജയിലിൽ തടവിലുള്ള ഇമ്രാന് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ച് വർഷത്തെ വിലക്കുമുണ്ട്. ഈ ശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും മറ്റു കേസുകളുടെ പേരിൽ അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടയച്ചിട്ടില്ല.