
കൊച്ചി: കേരളത്തിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഫോർട്ട്‌കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ, റിപ്പോർട്ട് തേടി ടൂറിസം വകുപ്പ്. റഷ്യൻ വിനോദസഞ്ചാരികൾ മാലിന്യങ്ങൾ ബീച്ചിൽ നിന്ന് വാരി ചാക്കുകളിൽ നിറയ്ക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
ചാക്കുകെട്ടുകൾക്ക് മുകളിൽ പ്രദേശവാസികൾക്കായി ഒരു സന്ദേശവും സഞ്ചാരികൾ കുറിച്ചുവച്ചിരുന്നു. ക്ലീൻ യുവർ ലെെഫ്, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക. എന്നതായിരുന്നു സന്ദേശം. പ്ലാസ്റ്റിക്, കുളവാഴ, തെർമോക്കോൾ, ഗ്ലാസ് ബോട്ടിലുകൾ തുടങ്ങിയവയൊക്കെയാണ് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. ഓൾ കേരള ടൂർ ഗെെഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി സതീഷിന്റെ സാന്നിദ്ധ്യത്തിലാണ് റഷ്യൻ സംഘം ബീച്ച് വ്യത്തിയാക്കിയത്.
റഷ്യൻ വിനോദസഞ്ചാരികൾ ബീച്ച് വൃത്തിയാക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. ജില്ലാ ഭരണകൂടത്തിനെതിരെയും കൊച്ചി കോർപ്പറേഷനെതിരെയും വിമർശനം ഉയരുന്നുണ്ട്. കൊച്ചിൻ ഹെറിറ്റേജ് കൺസർവേഷൻ സൊസെെറ്റിയെയാണ് ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിക്കാൻ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നാണ് പരാതി.