murder

അറ്റ്‌ലാന്റാ: ഇന്ത്യക്കാരനായ എംബിഎ വിദ്യാര്‍ത്ഥി അമേരിക്കയില്‍ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ വിവേക് സൈനിയാണ് ജോര്‍ജിയയില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഭവനരഹിതനും കടുത്ത ലഹരിക്ക് അടിമയുമായ ജൂലിയന്‍ ഫോക്‌നറാണ് വിവേകിനെ കൊലപ്പെടുത്തിയത്.

25കാരനായ വിവേക് ജോര്‍ജിയയിലെ ലിത്തോനിയയിലെ ഒരു സ്റ്റോറില്‍ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഭവന രഹിതനായി അലഞ്ഞു നടന്നിരുന്ന ജൂലിയന്‍ സ്റ്റോറിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. പുറത്തു കനത്ത തണുപ്പായതിനാല്‍ ജൂലിയനെ സ്റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. ഭക്ഷണവും താമസിക്കാന്‍ ഇടവും വസ്ത്രങ്ങളും ജീവനക്കാര്‍ നല്‍കിയിരുന്നു.

ഫോക്‌നറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയും ഭയവും തോന്നിയതിനെ തുടര്‍ന്ന് വിവേക് ഇയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസിനോട് ഇത് സംബന്ധിച്ച് പരാതിയും ഫോണില്‍ വിളിച്ച് നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ വിവേക് സൈനി മരിച്ച് കിടക്കുന്നതും അതിന് മുകളില്‍ ജൂലിയന്‍ കയറി നില്‍ക്കുന്നതുമാണ് കാണുന്നത്.

കസ്റ്റഡിയിലെടുത്ത ജൂലിയന്‍ ഫോക്‌നറിനെ ജോര്‍ജിയയിലെ ഡികാല്‍ബ് കൗണ്ടി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിവേകിന്റെ തലയില്‍ ചുറ്റിക കൊണ്ട് 50 തവണയില്‍ അധികം ആവര്‍ത്തിച്ച് ശക്തിയായി അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.