mohamed-muizzu

മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ ജനങ്ങളോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാലദ്വീപ് ജംഹൂറി പാർട്ടി (ജെപി) നേതാവ് കാസിം ഇബ്രാഹിം ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

'ഏതൊരു രാജ്യത്തെക്കുറിച്ചും, പ്രത്യേകിച്ച് അയൽ രാജ്യത്തെ ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കരുത്. നമ്മുടെ രാജ്യത്തോട് നമ്മുക്ക് ഒരു ബാദ്ധ്യതയുണ്ട്. കൂടാതെ ഔപചാരികമായി മാപ്പ് പറയാൻ ഞാൻ പ്രസിഡന്റ് മുയിസുവിനോട് ആവശ്യപ്പെടുന്നു. '- കാസിം ഇബ്രാഹിം പറഞ്ഞു.

അതേസമയം, ഇന്ത്യാ വിരുദ്ധനും ചൈനാ അനുകൂലിയുമായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്റാ​റ്റിക് പാർട്ടി ( എം.ഡി.പി ) ഇതിനായി എം.പിമാരുടെ ഒപ്പു ശേഖരണം തുടങ്ങി. സഖ്യകക്ഷികളായ ദ ഡെമോക്റാ​റ്റ്സിന്റെ പിന്തുണയുമുണ്ട്. 87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 55 സീ​റ്റുകളുണ്ട്. ഇവർക്കാണ് പാർലമെന്റിന്റെ നിയന്ത്രണം. ഇതിനകം 34 എം.പിമാർ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ അറിയിച്ചെന്നാണ് വിവരം.

ഇന്ത്യാ അനുകൂലിയായ മുൻ പ്രസിഡന്റ് ഇബ്റാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയാണ് എം.ഡി.പി. മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ആക്കംകൂട്ടുന്നതായി ചില എം.ഡി.പി അംഗങ്ങൾ പറഞ്ഞു.

കഴിഞ്ഞ ദിവസം മാലദ്വീപ് പാർലമെന്റിൽ ഭരണ,​ പ്രതിപക്ഷ എംപിമാർ തമ്മിൽ കൂട്ടയടി നടന്നിരുന്നു. ഭരണകക്ഷികളായ പ്രോഗസിവ് പാർട്ടി ഓഫ് മാലദ്വീപ് ( പി.പി.എം)​,​ പീപ്പിൾസ് നാഷണൽ കോൺഗ്രസ് ( പി.എൻ.സി)​ അംഗങ്ങളും പ്രതിപക്ഷത്തെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ( എം.ഡി.പി )​ അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി എം.പിമാർക്ക് പരിക്കേറ്റു. ഒരു എം.പിയുടെ തല പൊട്ടി.