
കോഴിക്കോട്: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 62കാരന് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശി അബ്‌ദുൾ നാസറിനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്‌ജി എം ശുഹൈബാണ് ശിക്ഷ വിധിച്ചത്.
2021 ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ കുട്ടിയെ ബലമായി പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്തു.
തൊട്ടിൽപ്പാലം ഇൻസ്‌പെക്ടർ എം ടി ജേക്കബ് കുറ്റപത്രം സമർപ്പിച്ചു. 19 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 27 രേഖകൾ ഹാജരാക്കി. ബന്ധുവായ ഒരു സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി മനോജ് അരൂർ ഹാജരായി.