
റോഡപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടമാകുന്നവർ ദിനംപ്രതി വർദ്ധിക്കുകയാണ്. അമിത വേഗതയും മൊബൈൽ ഫോണിൽ സംസാരിച്ചും മദ്യപിച്ചും വാഹനമോടിക്കുന്നതും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളാണ്. വാഹന ഗതാഗതം വികസിച്ചതോടെ കേരളത്തിൽ റോഡപകടങ്ങളും വർദ്ധിച്ച് വരുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുവരുന്നത്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും കാറ്റിൽ പറത്തുകയാണ് പതിവ്.
രാജ്യത്തെ റോഡപകടങ്ങളുടെ പട്ടികയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും കേരളം അഞ്ചാം സ്ഥാനത്തായിരുന്നു. ഒരോ വർഷവും 1.35 ദശലക്ഷം ട്രാഫിക്ക് മരണങ്ങളാണ് ആഗോള തലത്തിൽ സംഭവിക്കുന്നതെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്. റോഡപകടങ്ങളിൽ രാജ്യത്ത് ഒരുദിവസം ഏകദേശം 426 പേരാണ് മരിക്കുന്നതെന്നും 100 റോഡപകടങ്ങൾ നടക്കുമ്പോൾ അതിൽ 44 എണ്ണവും ഇരുചക്ര വാഹനക്കാർക്കാണ് സംഭവിക്കുന്നതെന്നുമാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്ക്.
2016 മുതൽ 2023 നവംബർ വരെ സംസ്ഥാനത്ത് 1,33,150 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് സ്‌റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, ഈ കാലയളവിൽ റോഡപകടങ്ങളിൽപ്പെട്ട് 31,508 പേർ മരിക്കുകയും 3,48,104 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020ൽ കേരളത്തിൽ 27,877 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,979 പേർ മരിക്കുകയും 30,510 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 23,216 പേർക്കാണ് ഗുരുതര പരിക്കേറ്റത്. 2021ൽ 33,296 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 3,429 പേർ മരിക്കുകയും 40,204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റത് 27,537 പേർക്കാണ്. 2022ൽ 43,910 റോഡകടങ്ങളിലായി 4,317 പേർ മരിക്കുകയും 49,307 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 35,688 പേർക്ക് ഗുരുതര പരിക്കേറ്റു. 2023 നവംബർ വരെയുള്ള കണക്കെടുത്താൽ 43,974 റോഡപകടങ്ങളിലായി 3,622 പേർക്ക് ജീവൻ നഷ്ടമാവുകയും 49,791 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള അപകടങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2020ൽ 9,046 ബൈക്ക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022, 2023 വർഷങ്ങളിൽ ഇത് യഥാക്രമം 10,154, 13,335 എന്നിങ്ങനെയാണ്. അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും 18നും 35നും ഇടയിൽ പ്രായമുള്ളവരാണ്.
കൂടുതലും ഇരുചക്രവാഹനങ്ങളിൽ നിന്ന്
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന അപകടങ്ങളിൽ 60 ശതമാനവും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകൾ പറയുന്നത്. മേട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ആകെ 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതും റോഡുകളുടെ അപര്യാപ്തതയുമാണ് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിട്ടിയുടെ കണ്ടെത്തൽ. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തിൽ പെടുന്നവയിൽ കൂടുതലും. അമിത വേഗം, മദ്യപിച്ച് വണ്ടിയോടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, ഡ്രൈവർമാരുടെ അശ്രദ്ധ, റോഡിന്റെ ശോചനീയാവസ്ഥ, മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടി ഓടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
നിയമങ്ങൾ പാലിക്കണം
വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുക എന്നതിനപ്പുറത്തേക്ക് റോഡ് നിയമങ്ങളെക്കുറിച്ചും റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഭൂരിഭാഗം പേരും ബോധവാൻമാരല്ല. വാഹനം ഓടിക്കുന്നവർ മാത്രമല്ല, കാൽനട യാത്രക്കാരും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഉദാഹരണത്തിന്, റോഡിന്റെ ഏത് വശത്തിലൂടെയാണ് നാം നടക്കേണ്ടത് എന്ന് പോലും പലർക്കും അറിയില്ല. തിരക്കേറിയ കവലകളിലും റെയിൽ ക്രോസിങ്ങുകളിലും ഇടുങ്ങിയ റോഡുകളിലും റോഡ് മര്യാദകൾ മറന്ന് വാഹനം ഓടിക്കുന്ന മോശം സംസ്‌കാരമാണ് പലർക്കിടയിലും ഉള്ളത്. വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വീതി കൂടിയ ഹൈവേകൾ പലയിടങ്ങളിലും നിർമ്മിക്കുന്നുണ്ട്. എന്നാൽ, കാൽനടയാത്രക്കാരുടെയും റോഡ് മുറിച്ച് കടക്കുന്നവരുടെയും സുരക്ഷിതത്വത്തിന് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്ന് പറയേണ്ടി വരും. ഹൈവേകളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ഇടറോഡുകളുടെ പരിപാലനം പിന്നിലേക്ക് പോവുകയും ചെയ്യുന്നത് വാഹനാപകടങ്ങളിൽ വർദ്ധനവ് ഉണ്ടാക്കാൻ കാരണമായി. ശരിയായ ട്രോഫിക് അവബോധം എല്ലാവരിലും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
റോഡുകളുടെ ശോചനീയാവസ്ഥയാണ് അപകടങ്ങളുടെ പ്രധാന കാരണം. നിലവിലെ റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി പരിപാലിച്ചാൽ തന്നെ റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. ഗതാഗത നിയമങ്ങൾ തെറ്റിക്കുമ്പോൾ പിഴ ചുമത്തിയത് കൊണ്ട് മാത്രം നല്ല റോഡ് സംസ്കാംരം അവരിൽ വളർത്തിയെടുക്കാൻ സാധിക്കില്ല. ട്രോഫിക് ബോധവത്കരണ ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്നും പഠിപ്പിച്ച് കൊടുക്കേണ്ടിയിരിക്കുന്നു. ഇത്തരം പരിഷ്‌ക്കരണങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രൂപപ്പെടുത്തി എടുക്കേണ്ടത്. ഒരോ ദിവസം കഴിയുംതോറും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. എന്നാൽ, ഇതിന് അനുസരിച്ച് റോഡുകളിലെ അപാതകകൾ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ചതിനാൽ അപകടങ്ങളിൽ കുറവ് വന്നെന്നാണ് സർക്കാർ പറയുന്നത്. വികസിത രാജ്യങ്ങളിലെ റോഡ് മര്യാദകൾ കണ്ട് നാം അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരം റോഡ് മര്യാദകൾ നമ്മുടെ നാട്ടിൽ പ്രാവർത്തികമാകാത്തതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അനാവശ്യമായി ഹോണടിക്കുന്നത് മര്യാദ കേടാണ്. വിദേശ രാജ്യങ്ങളിൽ ഹോണടിക്കുന്നത് എതിരെ വരുന്ന വാഹനമോടിക്കുന്നവരെ ചീത്ത വിളിക്കുന്നതിന് തുല്ല്യമാണ്. നല്ല ഗതാഗത സംസ്കാരം നമ്മളിൽ നിന്ന് തുടങ്ങണം. നാം കാരണം ആരുടെയും ജീവൻ നിരത്തിൽ പൊലിരുതെന്ന ഉറച്ച തീരുമാനം എല്ലാവരിലുണ്ടാകണം. എല്ലാവർക്കും ഉപയോഗിക്കാനാണ് റോഡ് എന്ന വസ്തുത എപ്പോഴും മനസ്സിലുണ്ടാവണം. മാതൃകാ പരമായ ഗതാഗത സംസ്കാരം വളർത്തിയെടുത്ത് റോഡപകടങ്ങൾ പരമാവധി കുറയ്ക്കാനുള്ള കൂട്ടായ പരിശ്രമത്തിനായി നമുക്ക് ഒത്തുചേരാം...