
താനൂർ: താനൂരിൽ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന താനൂർ ചന്തപ്പറമ്പിലെ സർക്കാർ ഭൂമിയിലെ കൈയേറ്റം പൂർണ്ണമായും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂർ നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന് നൽകിയ ഭൂമിയായിരുന്നു ചന്തപ്പറമ്പ് .1981ൽ ജില്ലാകളക്ടർ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂമി സർക്കാർ തിരിച്ചെടുത്തതാണെങ്കിലും വ്യാജരേഖയുണ്ടാക്കി ചില സ്വകാര്യവ്യക്തികൾ വർഷങ്ങളായി കൈവശം വച്ചിരിക്കുകയായിരുന്നു ഇവിടം. ഒരുഏക്കറും 74 സെന്റ് സ്ഥലവുമാണ് ഇവിടെ സർക്കാർ ഭൂമിയായുള്ളത്. ഇതിൽ 38.5 സെന്റ് സ്ഥലം സർക്കാർ തിരിച്ചു പിടിച്ചിട്ടുണ്ട്. ഈ ഭൂമിയിലാണ് ആദ്യഘട്ടത്തിൽ കെട്ടിടം നിർമ്മിക്കുക. റീസർവേയിലെ അപാകതകൾ പരിഹരിച്ച് ബാക്കി ഭൂമി കൂടി തിരിച്ചു പിടിക്കും. ഇതിനായി പ്രത്യേകം സമയക്രമം തയ്യാറാക്കി മുന്നോട്ടു പോവും. ഫയർ സ്റ്റേഷനിലേക്കും ഡിവൈ.എസ്.പി ഓഫീസിലേക്കുമുള്ള റോഡ് വികസിപ്പിക്കാൻ 10 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ നാല് പാലങ്ങളുടെ പണി പൂർത്തീകരിക്കുന്നതിനായി ഏറ്റവും മികച്ച രീതിയിൽ തന്നെ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കും. രണ്ടു മാസത്തിനകം സ്ഥലമെടുപ്പ് പൂർത്തീകരിക്കും. പാലങ്ങളുടെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ അടുത്ത മാസം തന്നെ ആരംഭിക്കും. മണ്ഡലത്തിലെ അഞ്ച് ഹൈസ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുമതിയായിട്ടുണ്ട്. എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. തീരദേശപാതയുമായി ബന്ധപ്പെട്ട് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് മണ്ഡലത്തിൽ ഇനിയും പൂർത്തീകരിക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് പൂർത്തീകരിക്കും. പാതയുടെ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
താനൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ.വിനോദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലി, മറ്റു റവന്യു, പൊതുമരാമത്ത് വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.