
വടക്കഞ്ചേരി: മൂന്ന് വർഷത്തെ ഇടവേളക്കുശേഷം മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് വീണ്ടും ശബരിമല തീർത്ഥാടകരുടെ തിരക്ക്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കൂടുതലും. അയ്യപ്പ ഭക്തരുടെ വരവ് വർദ്ധിച്ചതോടെ മംഗലം പാലത്തെ ചിപ്സ് കച്ചവടക്കാരും വലിയ പ്രതീക്ഷയിലാണ്. കൊവിഡ് വ്യാപനം, ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നം എന്നിവയെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷമായി തീർഥാടകർ എത്തിയിരുന്നില്ല.
ഇത് മേഖലയിലെ ചിപ്സ് വ്യാപാരത്തെയും ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിപ്സ്, ഹൽവ, ഈന്തപഴം, കുരുമുളക്, ജീരകം തുടങ്ങിയവക്ക് നല്ല ഡിമാൻഡാണ്. മംഗലം പാലത്തെ സിഗ്നൽ ജംഗ്ഷൻ അടച്ചതോടെ മംഗലംപാലം നെന്മാറ റോഡ് ജംഗ്ഷനിൽ തീർഥാടകർക്ക് എത്താൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് പറയുന്നു. അണ്ടർ പാസ് വഴിയും റോയൽ ജംഗ്ഷനിൽ നിന്നും ചെറുപുഷ്പം സ്‌കൂൾ വഴിക്കുമാണ് തീർഥാടകരുടെ വാഹനങ്ങൾ ഇവിടെ എത്തുന്നത്.
ഇതു മൂലം മറുഭാഗത്ത് ദേശീയ പാതയോരങ്ങളിലെ കടകളിലാണ് തിരക്ക് ഏറെ കൂടുതൽ. എന്തായാലും സീസണിൽ കോടികളുടെ ചിപ്സ് കച്ചവടമാണ് നടക്കുന്നത്. പന്നിയങ്കര ടോൾപ്ലാസക്കു സമീപവും ഇപ്പോൾ നിരവധി ചിപ്സ് കടകളുണ്ട്.
ചിപ്സ് വ്യാപാരം തകൃതി
മംഗലം പാലത്തെ ചിപ്സ് കടകളിൽ ഒരു ദിവസം തന്നെ വലിയ തോതിലുള്ള നേന്ത്രക്കായ ചിപ്സ് വില്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. നിറയെ യാത്രക്കാരുമായി ഒരു ബസ് കടയ്ക്ക് മുന്നിൽ നിർത്തിയാൽ 150 കിലോ മുതൽ 250 കിലോ വരെ ചിപ്സ് വാങ്ങുമെന്ന് മംഗലത്തെ ചിപ്സ് കടക്കാർ പറയുന്നു.