പട്ടാമ്പി: അഞ്ചുമൂല പാലത്തറ റോഡിന്റെ ശോചനീയാവസ്ഥയിലും അസഹ്യമായ പൊടിശല്യത്തിലും വേറിട്ട പ്രതിഷേധവുമായി ജനകീയ സമര സമിതി. മാസ്ക് വിതരണം നടത്തി റോഡ് ഉപരോധിച്ചാണ് സമരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് സമിതി കടന്നത്.
പാലത്തറ ഗേറ്റ് മുതൽ അഞ്ചുമൂല വരെ രണ്ടര കിലോമീറ്റർ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. റോഡിലെ വൻകുഴികളും രൂക്ഷമായ പൊടിശല്യവും കാരണം നൂറുകണക്കിന് യാത്രക്കാരാണ് ദിനേന ദുരിതമനുഭവിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡിനിരുവശവും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും വ്യാപാരികളും കാൽനട യാത്രികരും ഉൾപ്പെടെ ദുരിതം സഹിക്കാൻ കഴിയാതെ നടത്തുന്ന ജനകീയ സമരത്തിന്റെ ഭാഗമായാണ് മാസ്ക് വിതരണം ചെയ്ത് പ്രതിഷേധിച്ചത്.
ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള സമീപവാസികൾ റോഡിലെ പൊടിശല്യം മൂലം രോഗികളായി മാറിയിട്ടുണ്ട്. വാഹനം റോഡിലെ കുഴിയിൽ വീണ് അപകട മരണം വരെ സംഭവിച്ചിട്ടുണ്ട്. റോഡ് തകർച്ചക്കെതിരെ നടപടിയെടുക്കാൻ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനവും ജനകീയ ഒപ്പുശേഖരണവും കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിവേദന സമർപ്പണവും ഇതിനകം നടത്തിയിരുന്നു.
സമരം ശക്തമാക്കും
അധികൃതരുടെ അനാസ്ഥ തുടരുകയാണെങ്കിൽ തുടർ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മന്നോട്ടു പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം. പാലത്തറ ഗേറ്റ് സെന്ററിൽ നടന്ന പ്രതിഷേധ സൂചക മാസ്ക് വിതരണത്തിന് സമിതി ചെയർമാൻ ഇ.എം.ഖാലിദ്, കൺവീനർ അബ്ദുൾ അസീസ്, അഡ്വൈസർ കോയാനി, മൂസക്കുട്ടി, മണി, കുഞ്ഞിമാൻ, ഇഖ്ബാൽ, ഹരി, ഇ.എം.ബഷീർ, പി.ബഷീർ, കെ.വി.മുത്തു, കെ.വി.മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.