chain-pulling

പാലക്കാട്: അപായ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. പാലക്കാട് ഡിവിഷനിൽ 10 മാസത്തിനുള്ളിൽ ട്രെയിനുകൾ നിറുത്തിച്ചത് 614 തവണയാണ്. 2023 ജനുവരി മുതൽ ഒക്ടോബർ വരെ പാലക്കാട് ഡിവിഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. ഭൂരിഭാഗം അലാറം ചെയിൻ പുള്ളിംഗും (എ.സി.പി.) നടത്തിയത് നിസാര കാരണത്തിനാണ് ഒരു മാസം ശരാശരി 61 കേസുകൾ. ഇതോടെ 12.48 മണിക്കൂറോളം വണ്ടികൾ വൈകുന്നതായി അധികൃതർ പറയുന്നു.

2018ൽ പാലക്കാട് ഡിവിഷനിൽ ചങ്ങല വലിച്ച് വണ്ടി നിറുത്തിയതിനേക്കാൾ 143 ശതമാനം വർദ്ധനയാണ് 2023ൽ റിപ്പോർട്ട് ചെയ്തത്. 2018ൽ 252 തവണ ചങ്ങല വലിച്ചു. 147 കേസുകൾ രജിസ്റ്റർ ചെയ്തു. 2019ൽ 137 വലികളിൽ 77 എണ്ണം 'അനാവശ്യ'മായിരുന്നു. 2023ൽ ഡിവിഷന് കീഴിൽ ചങ്ങല വലിച്ച 614 കേസുകളിൽ 446 എണ്ണവും അനാവശ്യവമായിരുന്നു. 168 എണ്ണമാണ് അനിവാര്യമായ സാഹചര്യത്തിൽ ചങ്ങല വലിച്ചതെന്നും റെയിൽവേ അധികൃതർ പറയുന്നു. യാത്രാമദ്ധ്യേ ജനറൽ കോച്ചുകളിലാണ് കൂടുതൽ ചങ്ങല വലിച്ചത്. പല കേസുകളിലും ഇതുവരെ ആളുകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആർ.പി.എഫിന് കേസെടുത്തത് 283 സംഭവത്തിലാണ്.

തടവ് ശിക്ഷ ലഭിക്കാം

ആസന്ന ഘട്ടങ്ങളിൽ മാത്രമേ അപായച്ചങ്ങല വലിക്കാവൂവെന്ന് റെയിൽവേ നിർദ്ദേശിക്കുന്നുണ്ട്. ജീവന് അപായം സംഭവിക്കുന്നതുൾപ്പെടെ സഹായം ലഭിക്കാനാണ് ചങ്ങലയെ ആശ്രയിക്കേണ്ടത്. അനാവശ്യമായി വലിച്ചാൽ റെയിൽവേ 141 ആക്ട് പ്രകാരം 1000 രൂപ വരെയാണ് പിഴ. അല്ലെങ്കിൽ ഒരുവർഷം തടവുശിക്ഷ ലഭിക്കും.

കാരണങ്ങൾ പലത്

വണ്ടി മാറിക്കയറി നിലവിളിച്ചപ്പോൾ സഹയാത്രികർ ചങ്ങല വലിച്ചു, സ്റ്റേഷനിൽ ചായ വാങ്ങാൻ ഇറങ്ങി വണ്ടിവിട്ടപ്പോൾ കൂട്ടുകാർ ചങ്ങല വലിച്ചു തുടങ്ങിയവയാണ് ചില കാരണങ്ങൾ. അപായച്ചങ്ങല വലിച്ച് വണ്ടി നിറുത്തിയാൽ പ്രഷർ വാൾവ് റീസെറ്റ് ചെയ്യാൻ ചുരുങ്ങിയത് 10-15 മിനുട്ട് സമയമെടുക്കും. പാലങ്ങളിലോ മറ്റോ ആണ് വണ്ടി അപ്പോഴുള്ളതെങ്കിൽ അധിക സമയം വണ്ടി നിറുത്തിയിടേണ്ടി വരും.