
പാലക്കാട്: നഗര സുരക്ഷയ്ക്കായി 170 കാമറകൾ ഈ മാസം മിഴിതുറക്കും. നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകൾ, റോഡ്, കോളനികൾ ഉൾപ്പെടെ 55 സ്ഥലങ്ങളിലായി ആകെ 170 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫീസിലെ കൺട്രോൾ റൂമിൽ ഇരുന്നാണ് മോണിറ്ററർ ചെയ്യാവുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. കൊച്ചിൻ ഷിപ്യാഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട്കൂടി ഉപയോഗപ്പെടുത്തിയുള്ളതാണു ക്യാമറ പദ്ധതി. ശേഖരിക്കുന്ന ദൃശ്യങ്ങൾ 2 മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. രാത്രി നിരീക്ഷണവും സാധ്യമാണ്. പൊലീസ് സുരക്ഷയ്ക്കു പുറമെ നഗരത്തിലെ മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കും ഇതോടെ ഒരു പരിധി വരെ പരിഹാരമാകും.
നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാമറ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ അവനാന ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിന് സമർപ്പിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് അറിയിച്ചു. നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിത്.
മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും. പദ്ധതി പ്രാവർത്തികമാകുന്നതോടെ പൂർണമായും കാമറ നിരീക്ഷണമുള്ള നഗരമായി പാലക്കാട് മാറും. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ സിസി ടിവി ദൃശ്യങ്ങളെയാണ് പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത്. പദ്ധതി നടത്തിപ്പിൽ ഏറെ സാങ്കേതിക തടസങ്ങളുണ്ടായിരുന്നെങ്കിലും പൊലീസ് കൂടി ഇടപെട്ട് അതെല്ലാം തരണം ചെയ്തിട്ടുണ്ട്.