
ഒറ്റപ്പാലം: പ്രതിരോധ കുത്തിവയ്പ് മരുന്ന് ക്ഷാമം കാരണം ജില്ലയിൽ വളർത്തുനായ്ക്കളുടെ പേവിഷബാധ പ്രതിരോധം കടുത്ത പ്രതിസന്ധിയിൽ. മിക്ക മൃഗാശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണ്. പലയിടത്തും കുത്തിവയ്പ് പൂർണമായും നിലച്ചു. സംസ്ഥാനത്തെ മൃഗാശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്ന തിരുവനന്തപുരത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലും പ്രതിരോധ മരുന്നിന് ക്ഷാമം നേരിടുന്നുണ്ട്.
വളർത്തുനായ്ക്കളെ വർഷത്തിൽ ഒരു തവണയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. രജിസ്‌ട്രേഷൻ നടപടികൾക്ക് ഉടമ ചെലവഴിക്കേണ്ടത് 45 രൂപ. കുത്തിവയ്പ് പൂർത്തിയായാൽ ഉടമകൾക്കു മൃഗാശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകും. ജില്ലയിൽ അര ലക്ഷത്തിലേറെ വളർത്തുനായ്ക്കളുണ്ട്.
എ.ബി.സിയിൽ മുടക്കമില്ല
അതേസമയം, തെരുവുനായ്ക്കളുടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പിന് തടസമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തെരുവുനായ ജനന നിയന്ത്രണ പദ്ധതിക്ക് (എബിസി പ്രോഗ്രാം) വിധേയമാക്കാൻ എത്തിക്കുന്ന നായ്ക്കൾക്ക് ഇതോടൊപ്പമാണ് പേവിഷ പ്രതിരോധ കുത്തിവയ്പ് കൂടി പൂർത്തിയാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയാണ് മരുന്നെത്തിക്കുന്നത്.