
വടക്കഞ്ചേരി: മലയോര മേഖലകളിലെ കൃഷിയിടങ്ങളിലെ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചെങ്കിലും വില ഇടിവ് കർഷകരെ ബാധിക്കുന്നു. ജൂൺ ജൂലായ് മാസങ്ങളിലെ മഴ കുറവ് കുരുമുളക് ഉൽപാദനത്തെയും കാര്യമായി ബാധിച്ചതായി കർഷകർ പറഞ്ഞു.
പറിച്ചെടുത്ത കുരുമുളക് തിരിയിൽ നിന്ന് വേർപ്പെടുത്തി എടുക്കുന്നതിനും ഏറെ അധ്വാനം ആവശ്യമാണ്. പറിച്ചെടുക്കുന്ന കുരുമുളക് ഒരാഴ്ചയിലേറെ ഉണക്കിയെടുത്താൽ മാത്രമേ സൂക്ഷിച്ചുവെക്കാൻ കഴിയുകയുള്ളൂ. പ്ലാസ്റ്റിക് ഷീറ്റുകളും ടാർ പായകളിലും അഴുക്കും പൊടിപടലവും ഇല്ലാതെ ഉണക്കി എടുത്തില്ലെങ്കിൽ വിപണിയിൽ ഗുണനിലവാരം കുറഞ്ഞതായി കണക്കാക്കി വില കുറയും.
550 - 570 വിലനിലവാരത്തിൽ വില കുരുമുളക് ഇപ്പോൾ വിലയുണ്ടെങ്കിലും ഹൈറേഞ്ച് വയനാട് മേഖലകളിലെ കുരുമുളക് വിപണിയിൽ എത്തിയാൽ വില കുത്തനെ താഴുമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഡിസംബർ മാസം വരെ കുരുമുളകിന് 600 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നു. കഴിഞ്ഞ വർഷം സീസൺ സമയത്ത് 300 രൂപ വരെ വില കുറഞ്ഞിരുന്നു. അത്യുൽപാദനശേഷിയുള്ള ഇനങ്ങളായ കരിമുണ്ട, പന്നിയൂർ, ശ്രീകര തുടങ്ങിയ ഇനങ്ങളിലാണ് ഉയർന്നതോതിൽ കുരുമുളക് ഉൽപാദനം ലഭിക്കുന്നത്.
ഉൽപാദനം മൂന്നു കിലോയിൽ താഴെയായി ചുരുങ്ങി
ഒരു താങ്ങു മരത്തിൽ നിന്ന് നാലു മുതൽ ആറു വരെ കിലോ കുരുമുളക് ലഭിച്ചിരുന്ന സ്ഥാനത്ത് ഉൽപാദനം മൂന്നു കിലോയിൽ താഴെയായി ചുരുങ്ങി. തിരിയുടെ നീളവും മുളകിന്റെ വലിപ്പ കുറവുമാണ് തൂക്കം കുറയാൻ കാരണം. ചില വള്ളികളിൽ എല്ലാ കായകളും ഒരുമിച്ച് മൂപ്പ് എത്താത്തതിനാൽ രണ്ടും മൂന്നും പ്രാവശ്യമായി പറിക്കേണ്ടി വരുന്നതായി കർഷകനായ യൂസഫ് ഒറവഞ്ചിറ പറഞ്ഞു. പൂർണമായും മൂപ്പ് എത്താത്ത കുരുമുളക് ഉണക്കിയാൽ കറുപ്പ് നിറത്തിന് പകരം തവിട്ടു നിറമായി മാറുമെന്നും ഇതിന് വിപണിയിൽ വിലകുറയുമെന്നും കർഷകനായ സാബു തടികുളങ്ങര പറഞ്ഞു.
വിള നശിപ്പിച്ച് പക്ഷി മൃഗാദികൾ
കായകൾ പഴുത്തു തുടങ്ങിയതോടെ പകൽസമയത്ത് പലതരം പക്ഷികളും രാത്രി സമയം വവ്വാലുകളും വെരുകുകളും കായകൾ തിന്നാൻ എത്തിത്തുടങ്ങിയത് കർഷകർക്ക് വൻതോതിൽ വിളനാശം ഉണ്ടാക്കുന്നു. മലയോര മേഖലകളിലെ കുരുമുളക് വള്ളികൾക്ക് ആന, പന്നി, മാൻ തുടങ്ങിയ വന്യജീവികളും കൃഷിനാശം ഉണ്ടാക്കുന്നുണ്ട് ഇതും വിളവിനെയും കർഷകരുടെ വരുമാനത്തെയും കാര്യമായി ബാധിക്കുന്നു.
വിളവെടുപ്പ് ഫെബ്രുവരി അവസാനം വരെ
പാലകുഴി, ഒലിപ്പാറ, കൽച്ചാടി, ചള്ള, കരിമ്പാറ, മാങ്കുറിശ്ശി, മംഗലം ഡാം, കരിങ്കയം തുടങ്ങിയ മേഖലകളിലാണ് കുരുമുളക് കൃഷി വ്യാപകമായുള്ളത്. വീട്ടുവളപ്പുകളിലും മറ്റും ചെറിയതോതിൽ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. നെല്ലിയാമ്പതി മേഖലയിലെ കാപ്പിത്തോട്ടങ്ങളിലും ഇടവിളയായി കുരുമുളക് കൃഷിചെയ്യുന്നുണ്ട്. മേഖലയിലെ കുരുമുളക് വിളവെടുപ്പ് ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കും.