
കോട്ടാങ്ങൽ: മഹാഭദ്രകാളിദേവീക്ഷേത്രത്തിൽ ഇന്നലെ കോട്ടാങ്ങൽക്കരയുടെ ഗണപതിക്കോലം തുള്ളി ഒഴിഞ്ഞു. ഇന്ന് കുളത്തൂർ കരക്കാരുടെയും നാളെ കോട്ടാങ്ങൽ കരക്കാരുടെയും അടവിയും പള്ളിപ്പാനയും നടക്കും. മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളിപ്പാന. ഭക്തർ വഴിപാടായി കൊണ്ട് വരുന്ന നൂറു കണക്കിന് കരിക്കുകൾ പാന കുറ്റി ഏന്തി എത്തുന്ന പാനധാരി , ആർപ്പു വിളികളുടെ ആരവത്തിൽ അടിച്ചു ഉടയ്ക്കുന്നു. പടിഞ്ഞാറെ നടയിൽ പടയണി കളത്തിൽ തയാറാക്കുന്ന മര ഉരലിൽ തപ്പു മേളങ്ങളുടെ ശബ്ദലായ വിന്യാസത്തിൽ നടക്കുന്ന പള്ളിപ്പാന പടയണിയിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്. പടയണിയുടെ 5,6, ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരു കരക്കാരും മത്സര ബുദ്ധിയോടെ ശ്രമിക്കുന്നു. പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ, വൃക്ഷ ലതാതികൾ പിഴുതു എറിഞ്ഞു, ഭദ്രകാളി, പ്രകോപിപ്പിച്ചു യുദ്ധത്തിന് പ്രേരിപ്പിച്ചതിന്റെ സ്മരണാർത്ഥമാണ് അടവി നടത്തുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് കരക്കാർ കൊണ്ടുവരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്തു ഉയർത്തി കൃത്രിമ വനം സൃഷ്ടിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈകോർത്തു തുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവെത്യാസം ഇല്ലാത്ത, യോജിപ്പിന്റെ, കൂട്ടായ്മയുടെ സന്ദേശം പകർന്നുനൽകുന്നു. ഇന്ന് കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറയ്ക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും നാളെ കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.
അടവിപ്പുഴുക്ക് വിതരണം
അടവി ദിനത്തിൽ കുളത്തൂർ കരയിലെ പയ്യമറ്റം, തടത്തിൽ ഭാഗം,കാടിക്കാവ് മലമ്പാറ, ശാസ്തം കാവ്, കുളത്തൂർ ദേവീക്ഷേത്രം, കുളത്തൂർ പ്രയാർ, വടകര, വെള്ളാവൂർ തുടങ്ങിയ കരയിലെ പത്തോളം സ്ഥലങ്ങളിൽ അടവി പുഴുക്കുകൾ തയാറാക്കി വൈകിട്ട് 4ന് നാട്ടുകാർക്ക് വിതരണം ചെയ്യും.