ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ കളക്ടർ എ.ഷിബുവിന്റെ നേതൃത്വത്തിൽ പമ്പയിലും നിലയ്ക്കലും പരിശോധന നടത്തി. ഹോട്ടലുകൾ, വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വില നിലവാര പട്ടിക അനുസരിച്ചുള്ള വിലയാണ് ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഈടാക്കുന്നതെന്നും ഭക്ഷണം വൃത്തിയായും ശുചിയായും പാകം ചെയ്താണ് തീർത്ഥാടകർക്കായി നൽകുന്നതെന്നും ഉറപ്പ് വരുത്തി. മുൻകരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തീപിടിത്തം ഉണ്ടായാൽ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്‌സിന്റെ സേവനമുണ്ടായിരിക്കും.
മണ്ഡല കാലത്തിനു മുൻപേ പമ്പ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിരുന്നു. കളക്ടർക്കൊപ്പം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.