കോട്ടാങ്ങൽ: ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപാന , കോലം തുള്ളൽ,അടവി പുഴുക്ക് എന്നിവ നടന്നു. ഇന്ന് കുളത്തൂർക്കരക്കാരുടെ വലിയ പടയണി നടക്കും. ഇന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന മഹാ ഘോഷയാത്രയും വേലയും വിളക്കും ക്ഷേത്രത്തിൽ എത്തിച്ചേരുകയും,തുടർന്ന് 8 ന് തിരു മുൻപിൽ വേല ആരംഭിക്കും. സർവ ആഭരണ വിഭൂഷിതയായി വാളും പരിചയും ഏന്തി, തപ്പു , ചെണ്ട, കൈ മണി എന്നീ വാദ്ധ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേല കളി ജഗദംബികയായ കോട്ടാങ്ങൽ അമ്മക്ക് ഏറ്റവും ഇഷ്ടപെട്ട ചടങ്ങ് എന്ന് കരക്കാർ വിശ്വസിക്കുന്നു. കരയുടെ വിവിധ പ്രദേശങ്ങളിൽപ്പെട്ട കൊച്ചു കുരുന്നുകൾ തദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ച് തുള്ളുന്നു എന്നത് സവിശേഷതയാണ്.ദേവിയുടെ ഭടൻ മാരായാണ് ഇവരെ കണക്കാക്കുന്നത്. തുടർന്ന് തിരു മുൻപിൽ പറ നടക്കുന്നു. രാത്രി 12.30ന് വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തിൽ എത്തുന്ന 151 പാള മഹാ ഭൈരവി കോലം കുളത്തൂർ കരയുടെ മാത്രം പ്രത്യേകതയാണ്. 64,32, 16 പാളകളുടെ ഭൈരവി കോലങ്ങൾ, യക്ഷി,അരക്കി യക്ഷി, പക്ഷി,മറുത, കൂട്ട മറുത,കാലൻ എന്നീ കോലങ്ങൾ , വിനോദങ്ങൾ എന്നിവ കളത്തിൽ എത്തുന്നു. മഹാ മൃത്യുഞ്ജയ ഹോമത്തിനു തുല്യമായ കാലൻ കോലം പുലർച്ചെ നാലിന് കളത്തിൽ എത്തുന്നു. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുന്നു. നാളെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും. ഇരുകരകളിലെയും 12 ഓളം പ്രദേശങ്ങളിൽ നിന്നുംവരുന്ന എടുപ്പു കാളകളും മഹാഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.