റാന്നി: അത്തിക്കയം - കടുമീൻചിറ റോഡിലെ എസ്.എൻ സ്കൂൾപ്പടി മുതൽ കടുമീൻചിറ ഇലവുങ്കൽപ്പടിവരെ യാത്രാദുരിതം അവസാനിക്കുന്നു. റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ജോലികൾ കരാർ കമ്പനി ആരംഭിച്ചു. റോഡിന്റെ കോൺക്രീറ്റ് പൂർത്തിയായ ശേഷവും വശങ്ങൾ മണ്ണിട്ട് നികത്താത്തതുമൂലം വാഹന യാത്രികർ ദുരിതത്തിലായിരുന്നത് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി. കോൺക്രീറ്റ് കഴിഞ്ഞിട്ട് രണ്ടു മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് റോഡ് പൂർണ്ണമായും ഉപയോഗിക്കാനാവുന്നില്ലായിരുന്നു. വശങ്ങളിൽ വലിയ കട്ടിംഗ് ഉള്ളതിനാൽ ഇരു സൈഡിൽ നിന്ന് വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അബദ്ധത്തിൽ കട്ടിംഗ് ചാടിയ വാഹനങ്ങൾ കുടുങ്ങിയ സംഭവങ്ങളും ഉണ്ടായി. ഓട്ടോറിക്ഷയും ചെറു കാറുകളിലും യാത്ര ചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. കരാർ കമ്പനി കോൺക്രീറ്റ് കഴിഞ്ഞ് മണ്ണ് കൂനയായി ഇറക്കി ഇട്ടിരുന്നെങ്കിലും വശം നിരപ്പാക്കി നൽകാത്തതായിരുന്നു നിലവിലെ പ്രതിസന്ധിക്ക് കാരണം. കേരള കൗമുദി വാർത്തയെ തുടർന്ന് ജനങ്ങൾ പല രീതിയിൽ പ്രതീകരണങ്ങൾ നടത്തിയതോടെയാണ് പഞ്ചായത്ത് അധികൃതരും വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് കരാർ കമ്പനി നിർമ്മാണം ആരംഭിച്ചത്.
അത്തിക്കയം കൊച്ചുപാലത്തിന്റെ നിർമ്മാണം ബാക്കി
അത്തിക്കയം മുതൽ കടുമീൻചിറ വരെയുള്ള 1.8 കിലോമീറ്റർ റോഡ് പുനർ നിർമ്മിക്കാനായി ആദ്യഘട്ട നിർമ്മാണം എന്ന രീതിയിൽ അത്തിക്കയം മുതൽ എസ്.എൻ സ്കൂൾപ്പടി വരെ കോൺക്രീറ്റ് ചെയ്ത ശേഷം വശങ്ങൾ ഐറിഷ് ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിന്റെ പണികളാണ് വൈകുന്നത്. ഒന്നാം ഘട്ട നിർമ്മാണവും നിരവധി പരാതികൾക്ക് ശേഷമാണ് പൂർത്തീകരിച്ചത്.
........................
മൂന്നാം ഘട്ടമെന്ന നിലയിൽ അത്തിക്കയം കൊച്ചുപാലം പൊളിച്ചു പുനർ നിർമ്മിക്കേണ്ട ജോലികൾ ഇനിയും ബാക്കിയാണ്. രണ്ടാം ഘട്ടം പൂർത്തീകരിച്ച ശേഷം ഉടൻതന്നെ പഴയ പാലം പൊളിക്കുകയും പുതിയത്തിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്യും.
(കരാർ കമ്പനി അധികൃതർ)