റാന്നി: അത്തിക്കയം - റാന്നി റോഡിലെ സംരക്ഷിത വനമേഖലയായ കരികുളത്ത് മാലിന്യം തള്ളൽ പതിവാകുന്നു. പഴവങ്ങാടി - നാറാണംമൂഴി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ വന മേഖലയിപ്പോൾ മാലിന്യം കൊണ്ട് കുന്നുകൂടുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ മുമ്പ് വൃത്തിയാക്കുകയും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു എന്നാൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കഴിയാത്തതു മൂലം ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുവാനും കഴിയുന്നില്ല. മാലിന്യ പ്രശ്‍നം രൂക്ഷമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇരു വശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ ക്യാമറ ഇല്ലാത്തതും സ്ഥിതി രൂക്ഷമാകുന്നു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറമെ ദൂര ദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ആളുകൾ മാലിന്യം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാകുന്നതിനു പുറമെ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടിഎടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.