
പന്തളം : ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്‌നിപർവതമായ ചിലെയിലെ ഓഗോസ് ദെൽ സലാദോയുടെ ഉയരങ്ങളിൽ എത്തിയതിന്റെ ആവേശത്തിലാണ് പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ (36) . ഹസൻ വിജയപതാക പാറിക്കുന്ന ഏഴാമത്തെ വൻകൊടുമുടിയാണ് 22,600 അടി ഉയരമുള്ള ഓഗോസ് ദെൽ സലാദോ . ചിലെയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമാണിത്.
പൂഴിക്കാട് കൂട്ടം വെട്ടിയിൽ വീട്ടിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസറാണ്. 2022ൽ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ ദൗത്യങ്ങൾക്കുശേഷമാണ് അഗ്നിപർവതം കീഴടക്കിയത്. കാലാവസ്ഥാമാറ്റം സംബന്ധിച്ച മുന്നറിയിപ്പുസന്ദേശം പകരുകയാണ് തന്റെ ലക്ഷ്യമെന്ന് ഹസൻ പറഞ്ഞു. ഭാര്യ: കദീജാറാണി ഹമീദ്. മകൾ: ജഹന്നാര മറിയം.
കലയുടെയും ആദർശങ്ങളുടെയും ജന്മഗ്രഹമായ ലാറ്റിനമേരിക്കയിലെ കാഴ്ചകൾ കൗതുകകരമായിരുന്നെന്ന് ഹസൻ പറഞ്ഞു. ഹോളിവുഡ് സിനിമകൾക്കു പശ്ചാത്തലമായപ്പോഴാണ് പ്രകൃതി ഭംഗിയാസ്വദിക്കാൻ വിദേശികൾ ചിലെയിൽ എത്തിയത്. കടൽത്തീരങ്ങൾ, കുന്നിൻ ചെരിവുകൾ, കല്ലു പാകിയ പാടങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണം, അഗ്‌നിപർവതത്തിൽ ട്രെക്കിങ് , നെൽത്യൂമിലെ മ്യൂസിയവും സ്മാരകവും തുടങ്ങിയവ ആകർഷകമാണ്.