news-
വാർത്ത

റാന്നി: പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട റോഡിലൂടെ രണ്ടാഴ്ചയായി ദുരിത യാത്ര നടത്തിയിരുന്ന മുക്കം, അടിച്ചിപ്പുഴ, ആലിമുക്ക് നിവാസികൾക്ക് ആശ്വാസം. ഇളകി കിടന്ന മെറ്റിൽ മാറ്റിയ ശേഷം ജി.എസ്.പി ഇറക്കി റോളർ ഉപയോഗിച്ച് ഉറപ്പിച്ചാണ് അപകടം ഒഴിവായത്. റാന്നി - വലിയകുളം അത്തിക്കയം റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട ടാറിംഗ് ഉൾപ്പടെ ജെ.സി.ബി ഉപയോഗിച്ച് ഉളക്കിയിരുന്നു ഇതിന്റെ മെറ്റിൽ നിരന്നു കിടക്കുന്നതാണ് യാത്രക്കാരെ വലച്ചിരുന്നത്. കാൽനട യാത്രക്കാർക്കുപോലും ഈ വഴിയിലൂടെ നടന്നു പോകാൻ പ്രയാസമായിരുന്നു. ദിവസവും നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നത്. പലരും റോഡിന്റെ അവസ്ഥ അറിയാതെയാണ് അപകടത്തിൽപെട്ടിരുന്നത്. നിരവധി കയറ്റവും വളവുകളുമുള്ള റോഡിൽ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ ദുരിതം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.