ജില്ലയിൽ പ്രതിദിനം പണിമുടക്കുന്നത് 50ഓളം കെ.എസ്.ആർ.ടി.സി ബസുകൾ

കൊല്ലം: ജില്ലയിൽ സർവീസിനിടെ പണിമുടക്കി പ്രതിദിനം വഴിയിൽ കിടക്കുന്നത് 50 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ. സംസ്ഥാനത്ത് ആകെ അഞ്ഞൂറോളം ബസുകൾ ഇങ്ങനെ എല്ലാ ദിവസവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ നേരത്തെ സംസ്ഥാന ശരാശരിയെക്കാൾ പിന്നിലായിരുന്നു കൊല്ലം. എന്നാൽ ഏതാനും മാസങ്ങളായി ഏറ്റവും കൂടുതൽ ബസുകൾ വഴിയിലാകുന്ന ജില്ലകളുടെ പട്ടികയിൽ സ്ഥിരമായി കൊല്ലവും ഉൾപ്പെടുന്നുണ്ട്.

സർവീസിന് അനുയോജ്യമായ ബസുകളുടെ കുറവുമൂലം തട്ടിക്കൂട്ടി പകരം ഇടുന്നവയാണ് ബ്രേക്ക് ഡൗണായും മറ്റ് തകരാറുകൾ സംഭവിച്ചും വഴിയിൽ കുടുങ്ങുന്നത്. ജില്ലയിൽ ദിവസവും 550 ഓളം ഷെഡ്യൂളുകളുണ്ട്. ഡിപ്പോകളിൽ നിന്നു സമ്മർദ്ദം ശക്തമാകുമ്പോൾ തട്ടിക്കൂട്ടി തകരാർ പരിഹരിച്ചാണ് ബസുകൾ കൈമാറുന്നത്. ഈ ബസുകൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും വഴിയിലാകും. ഇങ്ങനെ ഒരു ബസിന് ഒരാഴ്ച കൊണ്ട് കിട്ടുന്ന ലാഭം ഗ്യാരേജിൽ അറ്റകുറ്റപ്പണിക്കായി ചെലവാകും. കോമൺ പൂൾ സംവിധാനം നിലവിൽ വന്നിട്ടും ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഒരു ബസിൽ നിന്നു മറ്റൊന്നിലേക്ക് സ്പെയർ പാർട്സുകൾ ഊരിയിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ്.

കോമൺപൂൾ വന്നതോടെ കരുനാഗപ്പള്ളി സ്റ്റാൻഡിലെ ബസ് 39 കിലോ മീറ്റർ അപ്പുറമുള്ള ചാത്തന്നൂരിലാണ് അറ്റകുറ്റപ്പണിക്കായി എത്തിക്കേണ്ടത്. അതിനാൽ ചെറിയ അറ്റകുറ്റപ്പണിയുള്ള ബസ് അന്നത്തെ ദിവസം സർവീസിന് പ്രയോജനപ്പെടില്ല. ബസ് എത്തിക്കാനും തിരിച്ചുകൊണ്ടുവരാനുമായി ഒരു ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടി വരും.

വഴിയിൽ കിടക്കുന്ന വിശ്വാസം!

പെരുവഴിയിലാകുന്ന അനുഭവങ്ങൾ തുടർച്ചയായതോടെ പല യാത്രക്കാരും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ കയറാൻ മടിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ ഏറെ നേരം കാത്തുനിന്നാലെ പകരം ബസ് ലഭിക്കുകയുമുള്ളു. നേരത്തെ ഓരോ വർഷവും ആയിരം പുതിയ ബസെങ്കിലും കെ.എസ്.ആർ.ടി.സി നിരത്തിലിറക്കുമ്പോൾ കൊല്ലത്തിനും ലഭിക്കുമായിരുന്നു ഒരു വിഹിതം. പുറമേ എല്ലാവർഷവും മണ്ഡലകാലത്തും പുതിയ ബസുകൾ ലഭിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനിടെ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ഒരു ബസ് പോലും പുതുതായി ലഭിച്ചിട്ടില്ല.