balagopal

കൊല്ലം: പൊന്നുസാറേ, രക്ഷിക്കണം... എന്നെ മത്സരിക്കാൻ അനുവദിക്കണം...

മുഖത്ത് ചായം തേച്ച് മോഹിനിയാട്ടത്തിന് കാത്തിരുന്ന വിദ്യാർത്ഥിനി മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാലുപിടിച്ച് കരഞ്ഞു. മന്ത്രി പക്ഷേ, നിസ്സഹായനായിരുന്നു. സംഭവം കോടതി വിഷയമാണ്.

സ്വന്തം നാട്ടിലെ കലോത്സവം കാണാനെത്തിയപ്പോൾ ഇങ്ങനെയൊരു അനുഭവം മന്ത്രിയെയും വിഷമിപ്പിച്ചു. കുട്ടിയെ സമാധാനിപ്പിച്ച്, ധൈര്യംപകർന്നു അദ്ദേഹം.

സംഭവമിതാണ്. കോഴിക്കോട് പ്രൊവിഡന്റ്സ് എച്ച്.എസ്.എസിലെ പ്ലസ് വൺകാരി സംവർണയുടെ അപ്പീൽ ഇന്നലെ ജില്ലാ കോടതി അനുവദിച്ചു. വക്കീൽ ഇക്കാര്യം വാട്ട്സാപ്പിലൂടെ രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് നൃത്തത്തിനൊരുങ്ങിവന്ന് കാത്തിരുന്നു. പേര് വിളിക്കാതായപ്പോൾ തിരക്കി. കോടതിയിൽ നിന്ന് നേരിട്ട് മെയിൽ വരാതെ ഒന്നും ചെയ്യാനാവില്ലെന്ന് അധികൃതർ തീർത്തു പറഞ്ഞു. വൈകാതെ മത്സരം പൂർത്തിയാക്കി കർട്ടനും വീണു. തുടർന്നാണ് സദസിൽ മുൻനിരയിലുണ്ടായിരുന്ന മന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞത്.

ജില്ലാതല മത്സരഫലം ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനിടെ സമയം അതിക്രമിച്ചതാണ് സംവർണയ്ക്ക് വിനയായത്. കോഴിക്കോട്ടെ എം.ആർ.ഷാജിയുടെയും ഉദയ ഷാജിയുടെയും മകളാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയിരുന്നു.