തടിക്കാട് :പട്ടാഴി ജംഗ്‌ഷൻ - അയത്തിൽ റോഡ് കടന്നു പോകുന്ന ഇടമുളയ്‌ക്കൽ പ‌‌ഞ്ചായത്ത് അഞ്ചാം വാർഡിലെ ഒന്നേകാൽ കിലോമീറ്ററോളം ഭാഗത്ത് ടാറിംഗ് ഇളകി സ‌ഞ്ചാര യോഗ്യമല്ലാതായി. നേരത്തെ കാലം തെറ്റി പെയ്‌ത മഴയെ തുടർന്ന് ഏകദേശം ഒരു വർഷത്തോളമായി ഇവിടെ യാത്ര ദുസഹമായിട്ട്. പൊലിക്കോട് നിന്ന് അ‌ഞ്ചലിലേക്ക് പോകാനുള്ള എളുപ്പ മാർഗമായിരുന്നു ഈ റോഡ്.

ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ അപകടത്തിപ്പെട്ട സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്.

കലുങ്കും ഓടയുമില്ലാതെ വീണ്ടു റോഡ് നവീകരിച്ചത് കൊണ്ട് അർത്ഥമില്ല.ഈ റൂട്ടിൽ നിറയെ മരചില്ലകൾ റോഡിലേക്ക് ചാഞ്ഞു കിടക്കുകയാണ്.മഴയത്ത് ഇതിൽ വെള്ളം തങ്ങി നിന്ന് റോഡിലേക്ക് വീഴുന്നത് കെട്ടികിടന്നും വെയിലേൽക്കാത്തതിനാൽ വറ്റാത്തതും ടാറിംഗിന്റെ ആയുസിനെ ബാധിക്കുന്നതായി സാങ്കേതിക വിദഗ്‌ധർ പറയുന്നു.മരക്കൊമ്പുകൾ മുറിച്ചു മാറ്റിയാൽ ടാറിംഗിന്റെ ആയുസ് നീളും.

എസ് .ബിനോജ് കുമാർ

മതുരപ്പ ഏജന്റ്

ഈ മേഖലയിൽ റോഡിനോട് ചേർന്നു വലിയ കെട്ടിടങ്ങൾ വന്നതോടെ റോഡിലേക്ക് തള്ളുന്ന വെള്ളത്തിന്റെ തോത് ഉയർന്നിട്ടുണ്ട്. നേരത്തെ കാലി പുരയിടങ്ങളിൽ താഴ്‌ന്ന വെള്ളമാണ് ഇപ്പോൾ വാസസ്ഥലങ്ങളായതോടെ റോഡിലേക്ക് ഒഴുക്കി വിടുന്നത്. ഇതിനായി ഓടയും കോൺക്രീറ്റും ടാറിംഗും ഉൾപ്പടെയുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.നേരത്തെ 4 ലക്ഷം അടങ്കൽ തുകയായി പദ്ധതിയുണ്ടായിരുന്നു. കരാറെടുക്കാൻ ആളില്ലാത്തതിനാൽ 8 ലക്ഷത്തിന്റെ പദ്ധതിയാണ് നിർദേശിച്ചിട്ടുള്ളത്. പി.എസ് സുപാൽ എം.എൽ.എയോടും ഫണ്ടിനായി സമീപിച്ചു. നാല് മാസത്തിനകം പദ്ധതി പൂർത്തിയാക്കും.

എൻ. സുശീലാ മണി

മതുരപ്പ വാർഡ് അംഗം