
തൊടിയൂർ: മദ്ധ്യസ്ഥ ചർച്ചയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ചവിട്ടേറ്റ് മരിച്ച തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
പൊലീസ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകിട്ട് നാലോടെ ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിൽ എത്തിച്ച മൃതദേഹം നൂറുകണക്കിൽ വാഹനങ്ങൾ അണിനിരന്ന വിലാപയാത്രയായി തൊടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. അഞ്ചോടെ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ ആയിരങ്ങൾ അവിടെ തിങ്ങിനിറഞ്ഞിരുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ, എ.എം. ആരിഫ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, സി.പി.എം സംസ്ഥന കമ്മിറ്റി അംഗങ്ങളായ സൂസൻകോടി, കെ.സോമപ്രസാദ്, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഇ.ഷാനവാസ് ഖാൻ, സി.രാധാമണി, പി.ആർ.വസന്തൻ, പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, വസന്ത രമേഷ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.ജി.രവി, ചിറ്റുമൂല നാസർ, അഡ്വ.കെ.എ.ജവാദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഐ.ഷിഹാബ്, ടി.രാജീവ്, കെ.ശശിധരൻ പിള്ള തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.തുടർന്ന് പാലോലിക്കുളങ്ങര ജമാ അത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി.